
ന്യൂയോർക്ക്: ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. കൊവിഡ് മരണം 2,80,000 പിന്നിട്ടു. അമേരിക്കയിൽ മരണം 80,000 ത്തോടടുക്കുകയാണ്. 2,666 പേര്‍ക്കാണ് സ്പെയിനിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, അമേരിക്കയിൽ ഇനിയും കൊവിഡ് മരണങ്ങൾ ഉണ്ടാകുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. വാക്സിൻ ഇല്ലാതെ തന്നെ കൊവിഡ് 19 അപ്രത്യക്ഷമാകുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ള അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 1,347,309 ആയി. എന്നാൽ, ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി എന്നീ തീവ്രബാധിത സംസ്ഥാനങ്ങളിൽ നിന്ന് മെച്ചപ്പെട്ട കണക്കുകളാണ് ഇന്ന് പുറത്തുവന്നത്. അതേസമയം, വന്ദേ ഭാരത് ദൗത്യത്തിന്റെ അമേരിക്കയിൽ നിന്നുള്ള ആദ്യ വിമാന സർവീസ് ഇന്ന് പുറപ്പെടും. ഇതിനിടെ, സ്പെയിനിലെ മരണനിരക്ക് വീണ്ടും താഴ്ന്നത് ആശ്വാസമായി. പക്ഷേ, റഷ്യയിൽ പുതിയ പതിനായിരം കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
ബ്രിട്ടനിൽ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി പതിനയ്യായിരം കടന്നു. വൈറസ് നിയന്ത്രണ വിധേയമായില്ലെങ്കിലും അടുത്ത ആഴ്ച മുതൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാനാണ് സാധ്യത. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് രാജ്യത്തോടായി നടത്തുന്ന പ്രസംഗത്തിൽ വിശദ വിവരങ്ങൾ പ്രഖ്യാപിച്ചേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam