
ബാലപീഡനങ്ങളുടെ ഞെട്ടിക്കുന്ന വാർത്തകളാണ് ദിവസങ്ങളായി ന്യൂ മെക്സിക്കോയിൽ നിന്ന് പുറത്തുവരുന്നത്. കുട്ടികളെ അതിക്രൂരമായി ആക്രമിച്ച് അതിൽ സംതൃപ്തി കണ്ടെത്തിയിരുന്ന മൂന്ന് പേരാണ് ഇപ്പോൾ ന്യൂ മെക്സിക്കോയിൽ തുടർച്ചയായി അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ മാസം അവസാനം ആരംഭിച്ച് ഈ ആഴ്‌ച വരെ തുടരുന്ന അറസ്റ്റുകളുടെ പരമ്പരയിൽ ജെയ് കുഷ്‌മാൻ (37), ജാമി സേന (29), ലോറ മെലങ്കോൺ (41) എന്നിവരാണ് പിടിയിലായിരിക്കുന്നത്.
മൂന്ന് പേരുടെ മക്കളും വളർത്തുമക്കളും നോക്കാൻ ഏൽപ്പിച്ച കുട്ടികളും ഈ ക്രൂരത നേരിട്ടു. ഈ മൂന്ന് സ്ത്രീകളുടെയും സംരക്ഷണയിലായിരിക്കെ കുട്ടികൾ സ്കൂളിൽ പോയിട്ടില്ല. കുഷ്മൻ കുട്ടികളെ മൺവെട്ടി കൊണ്ട് അടിക്കുമായിരുന്നു. ഇടയ്ക്കിടെ കുട്ടികളുടെ ദേഹമാസകലം മുറിവുകളുണ്ടാകും. കുട്ടികളുടെ മുഖത്തും ഇവർ മർദ്ദിച്ചതായി പരാതിയുണ്ട്. ഇവർ പലപ്പോഴും കുട്ടികൾക്ക് ഭക്ഷണം നൽകിയിരുന്നില്ലെന്നുമാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.
കുട്ടികളെ അവർ കിടക്കയിൽ ചങ്ങലക്കിട്ടു, ഇത് ദിവസങ്ങളോളം നീണ്ടു. കൊടും തണുപ്പുള്ള കാലാവസ്ഥയിൽ ദിവസങ്ങളോളം നായ്ക്കൂട്ടിൽ പൂട്ടിയിട്ടു. വൃത്തിഹീനമായ ഭക്ഷണം നൽകി. ഛർദ്ദിയിൽ കിടക്കുന്ന കുട്ടികളുടെ ദൃശ്യങ്ങളും കരച്ചിലികുളുടെ ഓഡിയോേയുമടക്കം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സംഭവം നേരിൽ കണ്ടയാളാണ് ശിശു സംരക്ഷക വിഭാഗത്തെ അറിയിച്ചത്. ഇതോടെയാണ് ടെക്സിക്കോയിലെ വീട്ടിൽ നടന്ന സമാനതകളില്ലാത്ത ക്രൂരത പുറത്തെത്തിയത്. പ്രതികൾ ഇപ്പോൾ കറി കൗണ്ടി ജയിലിലാണ്.
കുഷ്മനും സേനയ്ക്കുമെതിരെ 23 കുറ്റകൃത്യങ്ങൾ വീതമാണ് ചുമത്തിയിരിക്കുന്നത്. ഇവർ 21 കുട്ടികളെ ക്രൂരമായി ആക്രമിച്ചതായാണ് റിപ്പോർട്ടുകൾ. ബാലപീഡന ഗൂഢാലോചനയും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് റിപ്പോർട്ട് ചെയ്യുന്നത് തടസ്സപ്പെടുത്തിയെന്ന കുറ്റമാണ് കുഷ്മാനെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന അന്വേഷണത്തെ തടസ്സപ്പെടുത്തിയെന്നും സേനയ്‌ക്കെതിരെ ആരോപണമുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരിൽ അവസാനത്തെ ആളായ മെലങ്കോൺ, മൂന്ന് ബാലപീഡന കേസുകളിലും ഒരു ഗൂഢാലോചന കുറ്റത്തിലും പ്രതിയാണ്. സേന, മെലങ്കോൺ എന്നിവർ മുമ്പ് കുഷ്മാനുമായി പ്രണയത്തിലായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ കീഴിൽ ക്രൂരതകൾ സഹിച്ച് കഴിഞ്ഞിരുന്ന കുട്ടികൾക്ക് അഭയം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam