
ഹവാന: സാമ്പത്തിക പ്രതിസന്ധിയും വൈദ്യുത പ്രതിസന്ധിയും രൂക്ഷമായി വലയ്ക്കുന്ന ക്യൂബയ്ക്ക് ഇരുട്ടടിയായി 'റാഫേൽ'. ദ്വീപ് രാജ്യത്തെ അടിസ്ഥാന സൌകര്യങ്ങൾ താറുമാറാക്കിയാണ് റാഫേൽ ചുഴലിക്കാറ്റ് ക്യൂബയിൽ നിന്ന് ഒഴിയുന്നത്. കനത്ത ആഘാതമുണ്ടാക്കാൻ കഴിയുന്ന മൂന്നാം കാറ്റഗറി ചുഴലിക്കാറ്റായാണ് റാഫേൽ ഈ കമ്മ്യൂണിസ്റ്റ് രാജ്യത്തേക്ക് എത്തിയത്. ബുധനാഴ്ച വൈകുന്നരേത്തോടെയാണ് ക്യൂബയുടെ പടിഞ്ഞാറൻ മേഖല വിട്ടത്. ഹവാനയിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള ഈ മേഖല സാരമായി തച്ചുടച്ചാണ് ചുഴലിക്കാറ്റ് കടന്ന് പോയത്.
പുതിയതും പഴയതുമായ കെട്ടിടങ്ങൾ തകർന്ന് വീണ നിലയിലാണ് ഇവിടെയുള്ളത്. 50000ത്തോളം ആളുകളാണ് ഹവാനയിൽ ദുരിതാശ്വാസ കേന്ദ്രങ്ങളിലുള്ളത്. ക്യൂബയുടെ തെക്കൻ മേഖലകളിലും ആയിരങ്ങളാണ് പ്രളയ ബാധിത മേഖലകളിൽ കഴിയുന്നത്. ഹവാനയിലെ തെക്കൻ തീരദേശ നഗരമായ ബട്ടാബനോയിൽ മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണ് റോഡ് ഗതാഗതം നിലച്ച നിലയിലാണുള്ളത്. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ വൈദ്യുത ബന്ധം ഭാഗികമായി പുനസ്ഥാപിച്ചതായാണ് വൈദ്യുതി ഊർജ്ജ മന്ത്രാലയം ഡയറക്ടർ ലാസാരോ ഗുവേര പ്രതികരിക്കുന്നത്. വൈദ്യുതി പുനസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നും ലസാരോ ഗുവേര പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. ഒക്ടോബർ മാസത്തിൽ ശക്തമായ രണ്ട് പ്രഹരമാണ് ഈ കമ്മ്യൂണിസ്റ്റ് രാജ്യം നേരിടേണ്ടി വന്നത്.
ദിവസങ്ങളോളം വൈദ്യുതി ഇല്ലാതെ വന്നതായിരുന്നു ഇതിൽ ആദ്യം. പിന്നാലെയാണ് റാഫേൽ ചുഴലിക്കാറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാരമായ നാശം വിതച്ചത്. ആളപായം ആറിലൊതുങ്ങിയെങ്കിലും നിരവധിപ്പേരെ രാജ്യത്ത് നിന്ന് കുടിയേറ്റം നടത്താൻ നിലവിലെ അവസ്ഥ പ്രേരിപ്പിച്ചത്. വലിയ രീതിയിൽ അടിസ്ഥാന സൌകര്യം തകർത്ത റാഫേൽ ബുധനാഴ്ചയോടെയാണ് ശക്തി കുറഞ്ഞത്. മെക്സിക്കോയിലേക്കാണ് റാഫേൽ ചുഴലിക്കാറ്റ് നീങ്ങുന്നത്. മണിക്കൂറിൽ 345 കിലോമീറ്റർ വേഗതയിലാണ് റാഫേൽ ക്യൂബയിൽ ആഞ്ഞടിച്ചത്. ഈ സീസണിൽ പേര് നൽകിയിട്ടുള്ള 17ാമത്തെ കൊടുങ്കാറ്റാണ് റാഫേൽ. അറ്റ്ലാന്റിക്കിലെ കൊടുങ്കാറ്റ് സീസണിൽ സാധാരണ ഗതിയിൽ 14ഓളം കൊടുങ്കാറ്റുകൾക്കാണ് പേര് നൽകാറ്. ഇത്തരം ട്രോപ്പിക്കൾ കൊടുങ്കാറ്റുകൾ പതിവാകുന്നതിന് പ്രധാനമായും മാനുഷിക ഇടപെടലിനെ തുടർന്നുള്ള കാലാവസ്ഥാ വ്യതിയാനത്തെയാണ് വിദഗ്ധർ പഴിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam