ആയുധങ്ങള്‍ പിടിച്ചെടുത്തു; ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു

By Web TeamFirst Published May 13, 2019, 7:46 PM IST
Highlights

ശ്രിലങ്കയിലെ വെല്ലാവായ ടൗണ്‍ ഏരിയയില്‍ നിന്നും നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് നിലവില്‍ സംഘര്‍ഷ സാധ്യതയും നിലനില്‍ക്കുന്നുണ്ട് 

കൊളംബോ: ആയുധങ്ങള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു. കലാപ സാധ്യത നിലനില്‍ക്കുന്ന കുലിയാപിറ്റിയ, ഹെറ്റിപ്പോള, ബിന്‍ഗിരിയ, ദുമ്മലസൂര്യ എന്നിവിടങ്ങളിലാണ് വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചത്. നേരത്തെ സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച കര്‍ഫ്യൂ അവസാനിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വീണ്ടും പ്രഖ്യാപിച്ചത്.  

വെല്ലാവായ ടൗണ്‍ ഏരിയയില്‍ നിന്നാണ് നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തത്. ശ്രീലങ്കന്‍ പൊലീസും പട്ടാളവും ചേര്‍ന്ന് നടത്തിയ സംയുക്ത തിരച്ചിലിലാണ് കുഴിച്ചിട്ട നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തിയത്. ഹെറ്റിപ്പോളയില്‍ ഞായറാഴ്ച ഉച്ചയോടെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. 

കലാപ സാധ്യത കണക്കിലെടുത്ത് കണ്ട് ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്കും നിരോധനമുണ്ട്. ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ക്കാണ് നിരോധനം. ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേറാക്രമണങ്ങള്‍ക്ക് പിന്നാലെ വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ വ്യാപകമായ ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ചിലാവില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ പശ്ചാത്തലത്തില്‍ ഒരു വിഭാഗം ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ മുസ്ളീം വിഭാഗങ്ങളുടെ സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചു വിട്ടിരുന്നു. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകളാണ് മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ചാവേറാക്രമണത്തില്‍ 258 പേരാണ് കൊല്ലപ്പെട്ടത്. 

click me!