
ടിബറ്റ്: ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുടെ തൊണ്ണൂറാം ജന്മദിനം ഇന്ന്. ഹിമാചൽ പ്രദേശിലെ ധരംശാലയിൽവിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും, രാജീവ് രഞ്ജൻ സിംഗും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ മേഖലകളിൽനിന്നായി പ്രമുഖ വ്യക്തികളടക്കം ധരംശാലയിലെത്തിയിട്ടുണ്ട്. ഇന്ന് ദലൈലാമ പൊതുജനങ്ങളെ കാണും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദലൈ ലാമക്ക് ജന്മദിനാശംസകൾ നേർന്നു. 140 കോടി ഇന്ത്യക്കാരോടൊപ്പം പരിശുദ്ധ ദലൈലാമയുടെ 90-ാം ജന്മദിനത്തിൽ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സ്‌നേഹം, കാരുണ്യം, ക്ഷമ, ധാർമ്മിക അച്ചടക്കം എന്നിവയുടെ ശാശ്വത പ്രതീകമാണ് ദലൈലാമയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ച ആശംസയിൽ പറയുന്നു. ലാമയുടെ സന്ദേശം എല്ലാ മതവിഭാഗങ്ങൾക്കും ആദരവും ആരാധനയും പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്റെ തുടർന്നുള്ള നല്ല ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു.
ഇന്നലെ വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിൽ 130 വയസ് വരെ താൻ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ദലൈ ലാമ പറഞ്ഞിരുന്നു. മരണത്തിന് ശേഷമാകും തന്‍റെ പിന്തുടർച്ചാവകാശിയെ പ്രഖ്യാപിക്കുകയെന്നും ദലൈലാമ വ്യക്തമാക്കിയിരുന്നു. ഇതോടെ തന്റെ പിന്തുടർച്ചാവകാശിയെ ദലൈ ലാമ ഉടൻ പ്രഖ്യാപിക്കില്ലെന്ന് വ്യക്തമായി. എന്നാൽ മരണശേഷം തനിക്കൊരു പിന്‍ഗാമി ഉറപ്പായും ഉണ്ടാകുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തോടെ ടിബറ്റന്‍ ബുദ്ധമതത്തിന്റെ പാരമ്പര്യത്തിന് തുടര്‍ച്ചയുണ്ടാകില്ലെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമായി.
അതേസമയം ദലൈ ലാമയുടെ പിൻഗാമി സംബന്ധിച്ചുള്ള വിവാദത്തിൽ നിലപാട് ആവർത്തിച്ച് ഇന്ത്യ. ഒരു വിശ്വാസ പ്രമാണത്തിലും ഇടപെടാൻ സർക്കാരിന് താൽപര്യമില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ് വ്യക്തമാക്കി. എല്ലാ മതങ്ങളോടും സമദൂരമാണെന്നും രഞ്ജൻ സിംഗ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam