അഭയാര്‍ത്ഥി ക്യാമ്പിലെ ദുരിത ജീവിതത്തില്‍ നിന്ന് പിഞ്ചുകുഞ്ഞുമായി നീന്തിയെത്തിയത് മരണത്തിലേക്ക്; വിങ്ങലായി ചിത്രം

By Web TeamFirst Published Jun 26, 2019, 7:54 PM IST
Highlights

മകളെയും കൊണ്ട് ആദ്യം നീന്തി അക്കരെകടന്ന പിതാവ് ഭാര്യയെ കൊണ്ടുപോകാൻ തിരികെ പോവുന്നത് കണ്ട മകള്‍ നദിയിലേക്ക് ചാടുകയായിരുന്നു. വെള്ളത്തില്‍ വീണ മകളെ പിതാവ് മുറുകെ പിടിച്ചെങ്കിലും കുത്തൊഴുക്കിനെ മറികടക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ദുരന്തം. 

മെക്സിക്കോ: ലോകമനസാക്ഷിയെ ഞെട്ടിച്ച് നദി കടന്ന് അമേരിക്കയിൽ എത്താനുള്ള ശ്രമത്തിനിടെ മുങ്ങിമരിച്ച അച്ഛന്‍റേയും മകളുടേയും മൃതദേഹത്തിന്‍റെ ചിത്രം. അമേരിക്ക, മെക്സിക്കോ അതിർത്തിയിലാണ് നദി കടക്കാനുള്ള ശ്രമത്തിനിടെ ഇരുവരും മുങ്ങിമരിച്ചത്. മെക്സിക്കൻ അതിർത്തിയിലെ റിയോ ഗ്രാൻഡേ നദീതീരത്ത് കമിഴ്ന്നുകിടക്കുന്ന രീതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഷ്ടിച്ച് രണ്ടുവയസുള്ള കുഞ്ഞിന്റെ അമ്മ നോക്കിനിൽക്കെയാണ് രണ്ടുപേരും മരിച്ചത്. 25 കാരനായ ഓസ്കർ മാർട്ടിനെസും മകളുമാണ് ദാരുണമായി മുങ്ങിമരിച്ചത്. 

മകളെയും കൊണ്ട് ആദ്യം നീന്തി അക്കരെകടന്ന ഓസ്കര്‍ ഭാര്യയെ കൊണ്ടുപോകാൻ തിരികെ പോവുന്നത് കണ്ട മകള്‍ നദിയിലേക്ക് ചാടുകയായിരുന്നു. വെള്ളത്തില്‍ വീണ മകളെ പിതാവ് മുറുകെ പിടിച്ചെങ്കിലും കുത്തൊഴുക്കിനെ മറികടക്കാന്‍ പിതാവിന് സാധിച്ചില്ല. മെക്സിക്കൻ പത്രഫോട്ടോഗ്രാഫർ പകർത്തിയ ചിത്രം പുറത്തെത്തിയതോടെയാണ് സംഭവം പുറത്തെത്തുന്നത്. സ്വസ്ഥമായ ജീവിതം പ്രതീക്ഷിച്ച് അമേരിക്കയിലേക്ക് കുടിയേറുകയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങിപുറപ്പെടുന്നവരുടെ ദുരവസ്ഥയിലേക്കാണ് ചിത്രം വിരൽചൂണ്ടുന്നത്. 

എൽസാൽവഡോർ സ്വദേശികളായ ഈ കുടുംബം മെക്സിക്കോയിലെത്തിയിട്ട് രണ്ടുമാസമായി. കൊടുംചൂടിൽ വെന്തുരുകുന്ന അഭയാ‍ർത്ഥി ക്യാമ്പിലെ താമസം അസഹനീയമായപ്പോഴാണ് നദി കടന്ന് അക്കരെ പോകാൻ ശ്രമിച്ചതെന്ന് അമ്മ താനിയ പറയുന്നു. സമാനമായ സംഭവത്തില്‍ തു‍ർക്കി തീരത്ത് മരിച്ചുകിടന്ന മൂന്നുവയസുകാരനായ അലൻ കുർദിയുടെ ചിത്രം യൂറോപ്യൻ നേതൃത്വം അഭയാർത്ഥിനയത്തിൽ മാറ്റങ്ങൾ വരുത്താന്‍ കാരണമായിരുന്നു. 

അമേരിക്കയിലെ ഡമോക്രാറ്റ് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥികൾ പ്രസിഡന്റിന്റെ അഭയാർത്ഥിനയങ്ങളെയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം രാജ്യം വിടുന്നത് ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കയാണ് എൽസാൽവഡോർ വിദേശകാര്യ മന്ത്രാലയം.

click me!