
ടെക്സസ്: ടെക്സസിലെ കുട്ടികളും അധ്യാപകരും കൂട്ടക്കൊല ചെയ്യപ്പെട്ട ഉവാൽഡെ നഗരത്തിലെത്തിയ പ്രസിഡന്റ് ജോ ബൈഡനെ വരവേറ്റത് ജനങ്ങളുടെ കണ്ണീരും ആക്രോശവും നിരാശയോടെയുളള വാക്കുകളുമാണ്. ആക്രമണത്തിന് ശേഷം ആദ്യമായെത്തിയ പ്രസിഡന്റിനോട് അവർ തങ്ങളുടെ വൈകാരികതകളെല്ലാം പ്രകടിപ്പിച്ചു.
എന്തെങ്കിലുമൊന്ന് ചെയ്യൂ, ആൾക്കൂട്ടം ബൈഡന് മുന്നിൽ ആർത്തു. സേക്രഡ് ഹാർട്ട് പള്ളിയിൽ വച്ച് മരിച്ച കുട്ടികളുടെയും അധ്യാപകരുടെയും ബന്ധുക്കളോടൊപ്പം കുർബാനയിൽ പങ്കെടുത്ത് പ്രാർത്ഥിച്ച് പുറത്തേക്കിറങ്ങുമ്പോഴായിരുന്നു ആൾക്കൂട്ടത്തിന്റെ ആക്രോശം. തുടർച്ചയായി ഉണ്ടാകുന്ന വെടിവെപ്പും കൂട്ടക്കൊലകളും അവസാനിപ്പിക്കാൻ പ്രസിഡന്റ് എന്തെങ്കിലും ചെയ്യണമെന്നാണ് അവരുടെ ആവശ്യം. വേണ്ടത് ചെയ്യുമെന്ന് ബന്ധുക്കൾക്കും നാട്ടുകാർക്കും ബൈഡൻ ഉറപ്പ് നൽകി.
"നമുക്ക് മാറ്റങ്ങൾ വേണം" എന്ന് ഒരാൾ വിളിച്ചുപറഞ്ഞു. "ഞങ്ങളുടെ ഹൃദയം തകർന്നിരിക്കുന്നു" ആർച്ച് ബിഷപ്പ് ഗുസ്താവോ ഗാർസിയ-സില്ലർ പള്ളിയിൽ പറഞ്ഞു. “ഞങ്ങൾക്ക് ദുരന്തത്തെ നിരോധിക്കാൻ കഴിയില്ല എനിക്കറിയാം, പക്ഷേ നമുക്ക് അമേരിക്കയെ സുരക്ഷിതമാക്കാൻ കഴിയും” എന്നാണ് ജനങ്ങളോട് സംസാരിച്ച ബൈഡൻ പറഞ്ഞത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉവാൽഡെയിലെ റോബ്ബ് എലമെന്ററി സ്കൂളിൽ 18 കാരന്റെ വെടിവെപ്പിൽ രണ്ട് അധ്യാപകരും വിദ്യാർത്ഥികളുമടക്കം 19 പേർ മരിച്ചത്.
രക്ഷപ്പെടാൻ മരിച്ചതായി അഭിനയിച്ചു, രക്തം പടർത്തി, ടെക്സസ് വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ട കുട്ടികൾ പറയുന്നു
ടെക്സസ്: ടെക്സസിലെ വെടിവെപ്പിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെയും ലോകം മുക്തമായിട്ടില്ല. ഇതിനിടെ വെടിവെപ്പിന്റെ കൂടുതൽ അമേരിക്കയിൽ നിന്ന് പുറത്തുവരുന്നുണ്ട്. ആ ഭീകര ദിവസം തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണ് സ്കൂളിലെ വെടിവെപ്പിൽ നിന്ന് രക്ഷപ്പെട്ട അധ്യാപകരിലൊരാൾ എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.
പേര് വെളിപ്പെടുത്താത്ത ആ അധ്യാപിക തന്റെ ക്ലാസിനെ വിദ്യാർത്ഥികളെ അതിസാഹസികമായാണ് മരണത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. തന്റെ ജീവിതത്തിലെ ഭീദിതമായ 35 മിനുട്ടായിരുന്നു അതെന്നാണ് അവർ പറഞ്ഞത്. തൊട്ടടുത്ത ക്ലാസ്മുറികളിൽ നിന്നുള്ള നിലവിളി കേട്ടതോടെ അവർ വാതിൽ കുറ്റിയിട്ടു. കുട്ടികളോട് ഡെസ്കിനടിയിൽ ഒളിക്കാൻ ആവശ്യപ്പെട്ടു.
അപ്പുറത്തുനിന്ന് കുട്ടികളുടെ കരച്ചിൽ കേട്ടതോടെ ചില കുട്ടികൾ വിതുമ്പി കരയാൻ തുടങ്ങി. അവർ അവരെ ആശ്വസിപ്പിച്ചു. ആ ക്ലാസിലെ കുട്ടികളെല്ലാം രക്ഷപ്പെട്ടു. എന്നാൽ റോബ്ബ് എലമെന്ററി സ്കൂളിലെ 19 കുട്ടികളാണ് സാൽവദോർ എന്ന 18 കാരന്റെ തോക്കിനിരയായി കൊല്ലപ്പെട്ടത്.
കൊലയാളിയുടെ മുന്നിൽപ്പെട്ട 10 വയസ്സുകാരനായ സാമുവൽ ആ നിമിഷം എബിസി ന്യൂസിനോട് വെളിപ്പെടുത്തി. അവന്റെ ക്ലാസിലെ കുട്ടികളിൽ പലരും കൊല്ലപ്പെട്ടു. നിങ്ങളെല്ലാവരും മരിക്കാൻ പോകുന്നുവെന്നാണ് വെടിവെയ്ക്കുന്നതിന് മുന്നെ അയാൾ തങ്ങളോട് പറഞ്ഞതെന്ന് സാമുവൽ ഓർത്തു. അയാൾ ആദ്യം ഞങ്ങളുടെ ടീച്ചറെ കൊന്നു. പിന്നെ ഞങ്ങൾ കുട്ടികൾക്ക് നേരെ വെടിയുതിർത്തു. എനിക്ക് നേരെയും അയാൾ തോക്കുചൂണ്ടിയിരുന്നു. വെടിവെപ്പിൽ കാലിന് പരിക്കേറ്റ സാമുവൽ പറഞ്ഞു.
അക്രമിയിൽ നിന്ന് രക്ഷപ്പെടാൻ തങ്ങൾ മരിച്ചതായി അഭിനയിച്ചുവെന്ന് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടികൾ പറഞ്ഞു. മരിച്ചതായി തോന്നാൻ ഒരു സുഹൃത്തിന്റെ രക്തം ശരീരത്തിൽ പുരട്ടിയെന്ന് 11 കാരിയായ മിയ സെറില്ലോ സിഎൻഎന്നിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam