
ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ (Pakistan) രാഷ്ട്രീയ ഭാവിയുടെ വിധി നിർണയിക്കുന്ന ദേശീയ അസംബ്ലി യോഗം തുടരുന്നതിനിടെ രാജ്യത്ത് നാടകീയ നീക്കങ്ങൾ. ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയ ചർച്ച നടക്കുന്നതിനിടെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ (Imran Khan) അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചിരുന്നു. അതിനിടെ, അവിശ്വാസ വോട്ടെടുപ്പ് വൈകുന്നതിൽ പാക് സുപ്രീംകോടതി അമർഷം അറിയിച്ചു.
ചീഫ് ജസ്റ്റിസ് സുപ്രീം കോടതിയിലെത്തിയിട്ടുണ്ട്. അർധരാത്രി വരെ അവിശ്വാസ വോട്ടെടുപ്പിനായി കാത്തിരിക്കാമെന്നാണ് കോടതിയുടെ നിലപാട്. വോട്ടെടുപ്പ് നടന്നില്ലെങ്കിൽ കോടതിയിൽ പ്രത്യേക സിറ്റിംഗ് നടത്തും.
രാവിലെ പങ്കെടുക്കാതിരുന്ന ഇമ്രാൻ ഖാൻ ഇപ്പോൾ ദേശീയ അസംബ്ലിയിലെത്തിയിട്ടുണ്ട്. തനിച്ചാണെങ്കിലും പൊരുതുമെന്നാണ് ഇമ്രാന്റെ നിലപാട്. അവിശ്വാസ വോട്ടെടുപ്പ് ഉടനെയുണ്ടാകുമെന്നും സൂചനയുണ്ട്. സൈനിക മേധാവിയെ പുറത്താക്കുമെന്ന റിപ്പോർട്ടുകൾ ഇമ്രാൻ ഖാൻ തള്ളി.
അവിശ്വാസ വോട്ടെടുപ്പെന്ന സുപ്രീംകോടതി വിധിക്കെതിരെ അപ്പീൽ നൽകിയ ഇമ്രാൻഖാൻ, കെട്ടിയിറക്കപ്പെടുന്ന സർക്കാരിനെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇമ്രാനെതിരെ ദേശീയ അസംബ്ലിയിലും പുറത്തും പ്രതിപക്ഷം ആഞ്ഞടിക്കുകയാണ്.
രാത്രി പത്തരയ്ക്ക് മുൻപ് അവിശ്വാസം വോട്ടിനിടണം എന്ന സുപ്രീംകോടതിയുടെ വിധി അടിസ്ഥാനത്തിൽ രാവിലെ പത്തരയ്ക്ക് സഭ ചേർന്നെങ്കിലും പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബഹളം കൂട്ടിയതോടെ സ്പീക്കർ അസസ് ഖൈസർ സഭ നിർത്തിവെച്ചിരുന്നു. അരമണിക്കൂറിനുള്ളിൽ വീണ്ടും സഭ ചേരും എന്നായിരുന്നു അറിയിച്ചിരുന്നത് എങ്കിലും സഭ പിന്നീട സമ്മേളിച്ചത് രണ്ടര മണിക്കൂറിനു ശേഷം മാത്രമാണ്. അവസാന നിമിഷവും ഇമ്രാൻ നടത്തുന്ന കള്ളക്കളിയുടെ ഫലമായാണ് വോട്ടെടുപ്പ് വൈകിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. രാജ്യത്തേയും ഭരണഘടനയെയും കോടതിയെയും ഇമ്രാൻ അധിക്ഷേപിക്കുന്നുവെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ വിമര്‍ശിച്ചു.
പാക് സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക നടത്തുന്ന നീക്കത്തിൽ പ്രതിപക്ഷം കക്ഷി ചേർന്നതായി പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറൈശി ദേശീയ അസംബ്ലിയിൽ വിമര്‍ശിച്ചു. ഒരു അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കും വഴങ്ങാത്ത ഇന്ത്യയുടെ വിദേശകാര്യ നയം മാതൃകയാക്കണമെന്ന് കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഈ പ്രസ്താവന ഇന്ന് പ്രതിപക്ഷം ആയുധമാക്കി. ഇമ്രാൻ ഇന്ത്യയിലേക്ക് പോകണം എന്നായിരുന്നു പിഎംഎൽഎൻ നേതാവ് മറിയം നവാസ് പറഞ്ഞത്.
വിദേശ ശക്തികൾ കെട്ടിയിരിക്കുന്ന സർക്കാരിനെ അംഗീകരിക്കില്ലെന്ന് ഇമ്രാൻഖാൻ പ്രഖ്യാപിച്ചതോടെ അവിശ്വാസ വോട്ടിനു ശേഷവും പാകിസ്ഥാനിലെ പ്രതിസന്ധി തീരില്ലെന്ന് ഉറപ്പായി. പ്രതിപക്ഷനിരയിലെ 180 അംഗങ്ങൾ സഭയിൽ എത്തിയിട്ടുണ്ട്. എന്നാൽ, ഭരണപക്ഷത്തെ പകുതിയോളം അംഗങ്ങൾ സഭയിൽ എത്തിയിരുന്നില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടന്നാൽ ഇമ്രാൻഖാന്റെ പതനം ഉറപ്പാണെന്നാണ് വിലയിരുത്തലുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam