
ബൊഗോട്ട: വിനോദ സഞ്ചാര കേന്ദ്രത്തിൽ (Tourist Place) നിന്നെടുത്ത സെൽഫി (Selfie) കാമുകി ഫേസ്ബുക്കിൽ (Facebook) പോസ്റ്റ് ചെയ്തതോടെ കുടുങ്ങിയത് എൽ പിറ്റ് (El Pitt) എന്നറിയപ്പെടുന്ന കുപ്രസിദ്ധ മെസ്കിക്കൻ ലഹരിക്കടത്തുകാരൻ (Mexican Drug Dealer). ബ്രയാൻ ഡൊനാസിയാനോ ഒൽഗുൻ വെര്‍ഡിഗോ ലഹരിക്കടത്തുകാര്‍ക്കിടയിൽ എൽ പിറ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. കുപ്രസിദ്ധ മെക്സിക്കൻ ലഹരിക്കടത്ത് തലവൻ എൽച്ചാപ്പോയുടെ അടുത്ത അനുയായിയാണ് ഇയാൾ.
200 ഓളം രാജ്യങ്ങളിൽ പിടികിട്ടാപ്പുള്ളിയായി കണക്കാക്കുന്ന ഇയാളെ ഒടുവിൽ കൊളമ്പിയയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. എൽ പിറ്റിന്റെ കാമുകിയും മോഡലുമായ യുവതി ഫേസ്ബുക്കിൽ ഇരുവരുടെയും ചുംബന ചിത്രം പങ്കുവച്ചതോടെയാണ് ഏറെ കാലമായി പിടികൊടുക്കാതെ നടന്ന ഇയാൾ പിടിയിലാകുന്നത്. കാലിയിലെ ഒരു ആഡംബര അപ്പാര്‍ട്ട്മെന്റിൽ നിന്നാണ് എൽ പിറ്റിനെ കൊളംബിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ആദ്യം മുതൽ ഇവിടെയാണ് ഇയാൾ കഴിഞ്ഞുവരുന്നത്.
എൽ പിറ്റ് ഫെബ്രുവരിയിൽ രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്ന് കൊളംബിയൻ അധികൃതര്‍ക്ക് യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസി (ഡിഇഎ) മുന്നറിയിപ്പ് നൽകിയിരുന്നു. 39 കാരനായ എൽ പിറ്റും സംഘവും ആയുധധാരികളായ സംഘവുമായി നഗരങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. ഇവിടെ കാലിയിൽ കാമുകിയുമൊത്ത് കഴിഞ്ഞുവരുന്നതിനിടെ വിനോദ സഞ്ചാര കേന്ദ്രമായ ലോഡ് ക്രിസ്റ്റേൽസിൽ പോകാൻ സമ്മതിപ്പിക്കുകയും അവിടെ നിന്ന് നിര്‍ബന്ധിച്ച് ചുംബന ചിത്രം പകര്‍ത്തുകയും ചെയ്തു. ഉടൻതന്നെ ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
റെസിഡൻഷ്യൽ ഏരിയയിലാണ് എൽ പിറ്റ് കാമുകിക്കൊപ്പം താമസിച്ചിരുന്നത്. ഇവിടം വളഞ്ഞാണ് ഏപ്രിൽ ആദ്യത്തോടെ ഇയാളെ കൊളംബിയൻ പൊലീസ് പിടികൂടിയത്. എന്നാൽ പൊലീസുകാര്‍ക്ക് 20 ലക്ഷത്തോളം രൂപ കൈക്കൂലിയായി വാഗ്ദാനം ചെയ്തു. ഞാൻ മെക്സിക്കോയിലായിരുന്നെങ്കിൽ ആയുധധാരികളായ ആളുകൾ എന്നെ മോചിപ്പിച്ചേനെ എന്ന് എൽ പിറ്റ് പറഞ്ഞതായി അന്തര്‍ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊക്കൈൻ കടത്തിയ കേസിൽ കുറ്റവിചാരണയ്ക്കായി എൽ പിറ്റിനെ കാലിഫോര്‍ണിയയിലേക്ക് കൊണ്ടുപോയി. എൽ പിറ്റിന് 196 രാജ്യങ്ങളിൽ ഇന്റര്‍പോളിന്റെ റെഡ് വാറന്റ് ഉണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam