
ദുബായ്: വർഷങ്ങളായി തുടർന്നുപോരുന്ന എമിറാത്തി പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട്, ഈ വർഷത്തെ റമദാൻ മാസത്തിൽ നോമ്പുതുറ സമയം അറിയിക്കുന്നതിനായുള്ള ഇഫ്താർ പീരങ്കികൾ സ്ഥാപിക്കുന്ന സ്ഥലങ്ങൾ ദുബായ് പൊലീസ് പ്രഖ്യാപിച്ചു. ആകെ 33 സ്ഥലങ്ങളിലാണ് ഇത്തവണ പീരങ്കികൾ സജ്ജമാക്കുന്നത്. ഇതിൽ പ്രധാന കേന്ദ്രങ്ങളിലെ 6 സ്ഥിര പീരങ്കികളും, വിവിധ ഇടങ്ങളിലേക്ക് സഞ്ചരിക്കുന്ന മൊബൈൽ പീരങ്കികളും ഉൾപ്പെടുന്നു.
ദുബായിലെ പ്രമുഖ ലാൻഡ്‌മാർക്കുകളിലായി 6 പീരങ്കികളാണ് സ്ഥിരമായി ഉണ്ടാവുക
എക്‌സ്‌പോ സിറ്റി ദുബായ് (പ്രധാന പീരങ്കി കേന്ദ്രം)
വിദ ക്രീക്ക് ഹാർബർ
ജുമൈറ ബീച്ച് റെസിഡൻസ് (JBR)
ദുബായ് ഫെസ്റ്റിവൽ സിറ്റി
ബുർജ് ഖലീഫ (ഇമാർ)
ഡമാക് ഹിൽസ്
കൂടുതൽ ജനങ്ങളിലേക്ക് ഈ പാരമ്പര്യം എത്തിക്കുന്നതിനായി മൊബൈൽ പീരങ്കികളും സജ്ജമാക്കിയിട്ടുണ്ട്. ദുബായ് നഗരത്തിൽ മെയ്ദാൻ ഹോട്ടൽ, ഗ്രാൻഡ് സത്വ മോസ്‌ക്, സാബീൽ പാർക്ക്, ജുമൈറ, ഗ്ലോബൽ വില്ലേജ് തുടങ്ങി 16 വ്യത്യസ്ത കേന്ദ്രങ്ങളിൽ ഈ മൊബൈൽ പീരങ്കി എത്തും.
ആദ്യമായി ഹത്തയിലെ താമസമേഖലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമായി 11 സ്ഥലങ്ങളിൽ പീരങ്കി മുഴങ്ങും. 1960-കളിൽ നിർമ്മിച്ച രണ്ട് പഴയ ഫ്രഞ്ച് പീരങ്കികളാണ് ഇത്തവണ നോമ്പുതുറ സമയത്തും പെരുന്നാൾ ആഘോഷങ്ങളിലും വെടിമുഴക്കാൻ ഉപയോഗിക്കുന്നത്. 170 ഡെസിബെൽ ശബ്ദമുള്ള ഇവയുടെ മുഴക്കം 10 കിലോമീറ്റർ ദൂരെ വരെ കേൾക്കാൻ സാധിക്കും. യുഎഇയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായാണ് ഈ വിന്റേജ് പീരങ്കികളെ കണക്കാക്കുന്നത്.
എക്‌സ്‌പോ സിറ്റിയിലെ 'റമദാൻ ഡിസ്ട്രിക്റ്റ്'
കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും എക്‌സ്‌പോ സിറ്റിയിൽ 'റമദാൻ ഡിസ്ട്രിക്റ്റ്' ഒരുക്കുന്നുണ്ട്. യുഎഇയുടെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്ന വിവിധ പരിപാടികൾ റമദാൻ മാസം മുഴുവൻ ഇവിടെ അരങ്ങേറും. ദുബായ് പൊലീസിലെ കമ്മ്യൂണിറ്റി ഹാപ്പിനസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അലി ഖൽഫാൻ അൽ മൻസൂരി ഉൾപ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥർ എക്‌സ്‌പോ സിറ്റിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ വിവരങ്ങൾ അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam