
വെർജീനിയ: അമേരിക്കയിലെ വെർജീനിയ ബീച്ചിൽ ഉണ്ടായ വെടിവയ്പ്പിൽ പതിനൊന്ന് മരണം. മുനിസിപ്പൽ ഓഫീസിലാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തിൽ അക്രമിയും കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വെര്‍ജീനിയാ ബീച്ചിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ വര്‍ഷങ്ങളായി ഇവിടെ ജോലിനോക്കുകയായിരുന്നെന്ന് വെര്‍ജീനിയ പൊലീസ് പറഞ്ഞു. പൊലീസിന്‍റെ തിരിച്ചടിയിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ വെര്‍ജീനിയ ബീച്ചിലെ മുനിസിപ്പല്‍ സെന്‍ററിലാണ് വെടിവെപ്പ് നടന്നത്. സര്‍ക്കാര്‍ സ്ഥാപനമാണിത്. പൊലീസ് കെട്ടിടം അന്വേഷണ വിധേയമായി സീല്‍ ചെയ്തു.
ഒറ്റയ്ക്കായിരുന്ന അക്രമി പൊലീസിന് നേരെ വെടിയുതിര്‍ത്തു. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ വെടി വെച്ച് വീഴ്ത്തിയത്. അക്രമിയുടെയോ കൊല്ലപ്പെട്ടവരുടെയോ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. അക്രമിയുടെ പക്കല്‍ നിന്നും ഒരു പിസ്റ്റളും ഒരു റൈഫിളും കണ്ടെത്തി. .45 കാലിബര്‍ റൈഫിളിന്‍റെ നിരവധി ഉപയോഗ ശൂന്യമായ മാഗസീനുകളാണ് സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയത്. അക്രമിക്ക് തോക്ക് ലൈസന്‍സ് ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam