
ദക്ഷിണ കൊറിയയില്‍ നടന്ന സ്പോര്‍ട് ക്ലൈമ്പിംഗ് മത്സരത്തില്‍ ഹിജാബ് ധരിക്കാതെ പങ്കെടുത്ത വനിതാ താരത്തിന് ഇറാന്‍ വന്‍ സ്വീകരണം. 33 കാരിയായ കായികതാരം എല്‍നാസ് റെകാബിക്കാണ് ഇറാനിലെ വിമാനത്താവളത്തില്‍ വന്‍ സ്വീകരണമൊരുക്കിയത്. എന്നാല്‍ ശിരോവസ്ത്രം മത്സരത്തിനിടെ അശ്രദ്ധമൂലം വീണ് പോയതെന്നാണ് എല്‍നാസിന്‍റെ പ്രതികരണം. ശിരോവസ്ത്ര നിയമങ്ങള്‍ക്കെതിരെ ഇറാനില്‍ പ്രതിഷേധം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം.
തെഹ്റാനിലെ വിമാനത്താവളത്തിലെത്തിയ എല്‍നാസിനെ സ്വീകരിക്കാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയത്. നായിക എന്ന് വിളിച്ചാണ് ജനക്കൂട്ടം എല്‍നാസിനെ സ്വീകരിച്ചത്. ഹിജാബ് വീണ് പോയതാണെന്ന എല്‍നാസിന്‍റെ വിശദീകരണം ഭരണകൂടത്തെ ഭയന്നാണെന്നാണ് പ്രതിഷേധക്കാര്‍ അവകാശപ്പെടുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കുന്ന വനിതാ കായിക താരങ്ങളും ഇറാനില്‍ ശിരോവസ്ത്ര നിയമം പാലിക്കണമെന്ന് നിബന്ധനയുണ്ട്. ബുധനാഴ്ചയാണ് എല്‍നാസ് ദക്ഷിണ കൊറിയയില്‍ നടന്ന ഐഎഫ്എസ്സി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ശേഷം രാജ്യത്തേക്ക് മടങ്ങിയെത്തിയത്. ബേസ്ബോള്‍ ക്യാപും ഹുഡും ധരിച്ചെത്തിയ എല്‍നാസിനെ ജനക്കൂട്ടം ആര്‍പ്പ് വിളികളോടെയാണ് സ്വീകരിച്ചത്.
എന്നാല്‍ ഇറാനിലെ ഔദ്യോഗിക ചാനലിലൂടെ ഹിജാബ് ധരിക്കാതിരുന്നതിലെ വിശദീകരണം പുറത്ത് വിട്ടിരുന്നു. വനിതകളുടെ ലോക്കര്‍ റൂമില്‍ ഇരിക്കുന്ന സമയത്ത് അപ്രതീക്ഷിതമായാണ് മത്സരത്തിന് വിളിക്കുന്നത്. ഷൂസും മറ്റ് മത്സര സാമഗ്രഹികളും തയ്യാറാക്കുന്നതിനിടെ ഹിജാബ് ധരിക്കാന്‍ വിട്ടുപോയി. അത് താന്‍ ധരിച്ചിരിക്കണമെന്നുമാണ് അല്‍നാസ് നല്‍കിയിരിക്കുന്ന പ്രതികരണം.
എന്നാല്‍ ഈ പ്രതികരണം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയെന്നാണ് ഹിജാബിനെതിരായ പ്രതിഷേധക്കാര്‍ വാദിക്കുന്നത്. രിയായ രീതിയില്‍ ശിരോവസ്ത്രം ധരിക്കാത്തതിന് പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റതിന് പിന്നാലെ 22കാരിയായ മഹ്സ അമീനി മരിച്ചതിന് പിന്നാലെ സമാനതകളില്ലാത്ത പ്രതിഷേധ പരമ്പരകളാണ് ഇറാനില്‍ നടക്കുന്നത്. എന്നാല്‍ അമേരിക്ക അടക്കമുള്ള ശത്രു രാജ്യങ്ങളുടെ ഇടപെടലാണ് രാജ്യത്തെ പ്രതിഷേധത്തിന് പിന്നിലെന്നാണ് ഇറാനിലെ ഭരണകൂടം വ്യക്തമാക്കുന്നത്. പ്രതിഷേധക്കാരെ ഇറാനിലെ സേന മയമില്ലാത്ത രീതിയില്‍ അടിച്ചൊതുക്കിയിരുന്നു. നിരവധി പേരാണ് ഈ പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam