
ന്യൂയോർക്ക്: ഒരേ സമയം കൃത്രിമ ഹൃദയ പമ്പും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്ത സ്ത്രീ മരണത്തിന് കീഴടങ്ങി. ശസ്ത്രക്രിയ പൂർത്തിയായ മാസങ്ങൾക്ക് ശേഷമാണ് 54കാരിയുടെ മരണം. ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്കയാണ് ഇവർക്ക് വിജയകരമായി വച്ച് പിടിപ്പിച്ചത്. ലിസാ പിസാനോ എന്ന 54കാരിക്ക് വൃക്കയും ഹൃദയവും ഒരുപോലെ തകരാറിലായ അവസ്ഥയിലാണ് ചികിത്സ തേടിയിരുന്നത്. മനുഷ്യ ദാതാവിൽ നിന്നുള്ള അവയവ മാറ്റത്തിന് ഇവരിൽ സാധ്യതയില്ലാത്തതിനാൽ ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്കയും കൃത്രിമ ഹൃദയ പമ്പുമാണ് ഇവർക്ക് വച്ച് പിടിപ്പിച്ചത്.
ഏപ്രിൽ 4നായിരുന്നു ഹൃദയ ശസ്ത്രക്രിയ പിന്നാലെ ഏപ്രിൽ 12 ന് വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയും പൂർത്തിയായിരുന്നു. ശസ്ത്രക്രിയ പൂർത്തിയായി 47 ദിവസത്തിന് ശേഷം ജനിതക മാറ്റം വരുത്തിയ അവയവം ഇവരിൽ നിന്ന് മാറ്റിയിരുന്നു. സ്വാഭാവിക രീതിയിലുള്ള രക്തചംക്രമണത്തിന് തടസം വന്നത് മൂലമായിരുന്നു ഇത്. ആരോഗ്യമേഖലയ്ക്ക് ലിസ നൽകിയ സംഭാവന വലിയതാണെന്നാണ് ന്യൂയോർക്കിലെ ലാൻഗോൺ ട്രാൻസ്പ്ലാൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. റോബർട്ട് വിശദമാക്കിയത്.
ആരോഗ്യമേഖലയിലെ ഉന്നമനത്തിനായി അവർ കാണിച്ച ധൈര്യം വലിയതാണെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഡോ. റോബർട്ട് വിശദമാക്കി. രണ്ട് ശസ്ത്രക്രിയകൾക്ക് മുന്നേ ലിസയുടെ ഹൃദയം തകരാറിലായിരുന്നു. നിത്യേന ഡയാലിസിസ് വേണമെന്ന ഘട്ടത്തിലായിരുന്നു ഇവരുടെ വൃക്കയുടെ സ്ഥിതിയെന്നും ഡോ. റോബർട്ട് വിശദമാക്കുന്നത്. തനിച്ചൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് തനിക്കുള്ളതെന്നും ഏതെങ്കിലും രീതിയിൽ ഇതിന് മാറ്റമുണ്ടാകുമെന്നും അതിനായി പരീക്ഷണത്തിന് തയ്യാറാണെന്നാണ് ശസ്ത്രക്രിയയ്ക്ക് മുൻപ് ലിസ വിശദമാക്കിയത്. അമേരിക്കൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത് 104000 പേരാണെന്നാണ് കണക്ക്. ഇതിൽ 80 ശതമാനത്തോളം പേരും വൃക്ക സംബന്ധിയായ തകരാർ നേരിടുന്നവരാണ്.
ലോകത്തിൽ തന്നെജനിതക മാറ്റം വരുത്തിയ കിഡ്നി വച്ച് പിടിപ്പിച്ച രണ്ടാമത്തെയാളാണ് ലിസ. നേരത്തെ മാർച്ച് മാസത്തിൽ മസ്തിഷ്ക മരണം സംഭവിച്ച 62കാരനിൽ ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക വച്ച് പിടിപ്പിച്ചിരുന്നു. മെയ് മാസത്തിൽ ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam