
കീവ്: റഷ്യ യുക്രൈന്‍ യുദ്ധത്തിനിടെ അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. കീവിൽ റഷ്യൻ ആക്രമണത്തിൽ അമേരിക്കന്‍ ടിവി ചാനലായ ഫോക്സ് ന്യൂസ് വീഡിയോ ജേണലിസ്റ്റ് പിയർ സക്റ്ഷെവ്സ്‌കിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനായ ബെഞ്ചാമിന്‍ ഹാളിനും ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കീവിന് വെളിയില്‍ ഹൊറെന്‍കയില്‍ വച്ചാണ് യാത്രയ്ക്കിടയില്‍ ഇവരുടെ വാഹനത്തിനെതിരെ വെടിവയ്പ്പ് ഉണ്ടായത്. ഹാള്‍ ഇപ്പോള്‍ യുക്രൈന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
സക്റ്ഷെവ്സ്‌കി വെടിവയ്പ്പില്‍ മരണപ്പെടുകയും, ബെഞ്ചമിന്‍ ഹാളിന് പരിക്ക് പറ്റുകയും ചെയ്യുകയും ചെയ്തു - ഫോക്സ് ന്യൂസ് മീഡിയ സിഇഒ സൂസന്‍ സ്കോട്ടിന്‍റെ പത്രകുറിപ്പ് ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ പ്രധാന യുദ്ധമേഖലകളില്‍ എല്ലാം ഫോക്സ് ന്യൂസിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് കൊല്ലപ്പെട്ട് വീഡിയോ ജേര്‍ണലിസ്റ്റ് പിയർ സക്റ്ഷെവ്സ്‌കി. അദ്ദേഹത്തിന്‍റെ ജേര്‍ണലിസ്റ്റ് എന്ന നിലയിലെ ഊര്‍ജ്ജസ്വലതയും കഴിവും ഒരിക്കലും നികത്താന്‍ കഴിയാത്തതാണ് ഫോക്സ് ന്യൂസ് മീഡിയോ സിഇഒ ഇറക്കിയ അനുസ്മരണ കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി മുതല്‍ പിയർ സക്റ്ഷെവ്സ്‌കി ഫോക്സ് ന്യൂസിനായി യുക്രൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫോക്സ് ന്യൂസ് കറസ്പോണ്ടന്‍റ് ടെറി യെന്‍ഗിസ്റ്റ് പിയർ സക്റ്ഷെവ്സ്‌കിയുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 'എന്താണ് പറയേണ്ടത് എന്ന് അറിയില്ല, അദ്ദേഹം ധീരനായിരുന്നു, നിസ്വാര്‍ത്ഥനായിരുന്നു, ഊര്‍ജ്ജസ്വലനായിരുന്നു, ശരിക്കും അദ്ദേഹത്തിന് സംഭവിച്ചതില്‍ സങ്കടമുണ്ട് - അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
എന്ത് നല്ല മനുഷ്യനായിരുന്നു, എന്ത് നല്ല സുഹൃത്തായിരുന്നു.ഒപ്പം എന്ത് നല്ല ഫോട്ടോഗ്രാഫറായിരുന്നു. ഫോക്സ് ജേര്‍ണലിസ്റ്റായ ജെന്നിഫര്‍ ഗ്രിഫില്‍ പിയർ സക്റ്ഷെവ്സ്‌കിയെ ട്വിറ്ററില്‍ ഓര്‍മ്മിച്ചു.
ഒരാഴ്ചയ്ക്കിടെ യുക്രൈനില്‍ കൊല ചെയ്യപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് പിയർ സക്റ്ഷെവ്സ്‌കി. നേരത്തെ ഡാനിയലോ ഷെവലപ്പോവ് എന്ന് ഫ്രീലാന്‍സ് അമേരിക്കന്‍ ജേര്‍ണലിസ്റ്റ് കീവിന് സമീപം കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ ന്യൂയോര്‍ക്ക് ടൈംസില്‍ വാര്‍ത്തകള്‍ ചെയ്യുമായിരുന്നെങ്കിലും, യുക്രൈനില്‍ യുദ്ധവുമായി ബന്ധപ്പെട്ട ജോലികള്‍ നിയോഗിക്കപ്പെട്ടിരുന്നില്ല. ഡാനിയലോ ഷെവലപ്പോവിന് അദരാഞ്ജലി അര്‍പ്പിച്ച് ന്യൂയോര്‍ക്ക് ടൈംസ് ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam