
പാരീസ്: പൊതുസ്ഥലത്ത് ഹിജാബ് (Hijab) ധരിക്കുന്ന മുസ്ലീങ്ങൾക്ക് പിഴ ചുമത്തുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകി ഫ്രഞ്ച് തീവ്ര വലതുപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥി മറൈൻ ലെ പെൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർഎൽടി റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് മറൈൻ ലെ പെൻ ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ പൊതു ഇടങ്ങളിലും ശിരോവസ്ത്രം നിരോധിക്കുമെന്ന് ലെ പെൻ പറഞ്ഞു. കാറുകളിൽ സീറ്റ് ബെൽറ്റ് ധരിക്കുന്ന നിയമം പോലെ ഇതും നടപ്പാക്കും. സീറ്റ് ബെൽറ്റ് ധരിക്കാത്തത് നിയമവിരുദ്ധമായതിന് സമാനമായി, ഹിജാബ് ധരിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും അവർ പറഞ്ഞു. ഹിജാബ് ധരിക്കുന്നത് കുറ്റകരമാക്കുന്ന നിയമം ഉൾപ്പെടെ വാഗ്ദാനം ചെയ്ത പല നിയമങ്ങളും നടപ്പാക്കാൻ ഭരണഘടനാ ഭേദഗതി ഉൾപ്പെടെ പരിഗണിക്കുമെന്നും ലെ പെൻ പറഞ്ഞു. ഫ്രാൻസിൽ സ്കൂളുകളിൽ മതചിഹ്നം ധരിക്കുന്നതും പൊതു സ്ഥലങ്ങളിൽ മുഖം മറക്കുന്ന തരത്തിലുള്ള ബുർഖ ധരിക്കുന്നതും വിലക്കിയിരുന്നു.
53 കാരിയായ ലെ പെൻ പ്രചാരണ വേളയിൽ കുടിയേറ്റ വിരുദ്ധ നിലപാടിൽ മയം വരുത്തിയിരുന്നു. പകരം ജനങ്ങളെ നേരിട്ട് ബാധിക്കുന്ന സാമ്പത്തിക കാര്യങ്ങളിലാണ് ഊന്നൽ നൽകിയത്. ഈ മാറ്റം അവർക്ക് കൂടുതൽ സാധ്യത നൽകിയെന്നും വിദദ്ധർ വിലയിരുത്തി. അവസാന സർവേയിൽ നിലവിലെ പ്രസിഡന്റും എതിർ സ്ഥാനാർഥിയുമായ ഇമ്മാനുവൽ മക്രോണുമായുള്ള അകലം ലെ പെൻ കുറച്ചിരുന്നു. മാക്രോണിന് 54 ശതമാന പിന്തുണ ലഭിച്ചപ്പോൾ ലെ പെന്നിന് 46 ശതമാനമാണ് പിന്തുണ.
ഞായറാഴ്ച നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ ഇമ്മാനുവൽ മാക്രോൺ വ്യക്തമായ ലീഡ് നേടി. രണ്ടാം റൗണ്ടിൽ ലെ പെൻ ശക്തമായ മത്സരം നടത്തുമെന്നാണ് പ്രവചനം. തീവ്ര ഇടതുപക്ഷ സ്ഥാനാർത്ഥി ജീൻ-ലൂക് മെലെൻചോൺ മൂന്നാം സ്ഥാനത്തെത്തുമെന്നാണ് സർവേ പറയുന്നത്. യുക്രൈൻ യുദ്ധം, കൊവിഡ് പ്രതിസന്ധി, പൊതു ആരോഗ്യ രംഗത്തെ പ്രശ്നങ്ങൾ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങൾക്കാണ് വോട്ടർമാർ ഇക്കുറി പ്രാധാന്യം നൽകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam