
ബാൻജൂൽ: ഗാംബിയയിൽ സ്ത്രീകളിലെ ചേലാകർമ്മത്തിനുള്ള നിരോധനം തുടരും. നിരോധനം നീക്കണം എന്നാവശ്യപ്പെട്ടുള്ള ബിൽ പാർലമെന്‍റ് വോട്ടിനിട്ട് തള്ളി. ബിൽ രാജ്യത്ത് വലിയ വിവാദമാവുകയും എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് ബിൽ പാർലമെന്റ് തള്ളിയത്. മൂന്ന് ദശലക്ഷം ആളുകളുള്ള മുസ്ലിം രാജ്യത്ത് മാസങ്ങൾ നീണ്ട ചർച്ചയ്ക്കാണ് ബില്ല് രാജ്യത്ത് വഴി തെളിച്ചിരുന്നു. ബില്ലിലെ എല്ലാ നിബന്ധനകളും തള്ളിയാണ് തീരുമാനം. സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയങ്ങൾ വൈദ്യശാസ്ത്രപരമായ കാരണങ്ങളാലല്ലാതെ പൂർണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന എല്ലാത്തരം പ്രക്രിയകളും സ്ത്രീകളുടെ ചേലാകർമ്മം എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
ഗുരുതരമായ രീതിയിൽ രക്തസ്രാവവും അണുബാധയും മരണവും പ്രസവ സമയത്തെ സങ്കീർണതകൾ അടക്കമുള്ളവ ഇത് മൂലം സംഭവിക്കാറുണ്ടെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രാദേശികമായി ചേലകർമ്മം ചെയ്യാറുണ്ട്. മനുഷ്യാവകാശ സംഘടനകളുടെ വ്യാപകമായ പ്രതിഷേധങ്ങളാണ് നിർണായക തീരുമാനത്തിന് പിന്നിൽ. ആരോഗ്യ വിദഗ്ധരും മതപണ്ഡിതരും അടക്കമുള്ളവർ മനുഷ്യാവകാശ സംഘടനകൾക്കൊപ്പം ചേർന്ന് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വലിയ രീതിയിലുള്ള ആശ്വാസം നൽകുന്നതാണ് തീരുമാനമെന്നാണ് ബില്ലിനെതിരായ പ്രതിഷേധങ്ങളുടെ മുൻനിരയിലുണ്ടായിരുന്നവർ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്.
ഗാംബിയയിൽ 15 നും 49നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ ചേലാകർമ്മത്തിന് വിധേയരാക്കിയിരുന്നുവെന്നാണ് യുഎൻ കണക്കുകൾ വിശദമാക്കുന്നത്. 2015ലാണ് ഗാംബിയയുടെ മുൻ നേതാവ് യാഹ്യ അബ്ദുൾ അസീസ് ജെമുസ് ജുങ്കുങ് ജമ്മെയാണ് ചേലാകർമ്മം നിരോധിച്ചത്. എന്നാൽ ഇതിന് ശേഷവും രാജ്യത്ത് ചേലാകർമ്മം നടന്നിരുന്നതായാണ് മനുഷ്യാവകാശ പ്രവർത്തകർ വാദിക്കുന്നത്. നിരോധനം മറികടന്നവർക്കെതിരായ നടപടി കഴിഞ്ഞ വർഷമാണ് ആദ്യമായി ഉണ്ടായത്. മൂന്ന് സ്ത്രീകളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇത് വലിയ രീതിയിലുള്ള കോലാഹലമാണ് രാജ്യത്തുണ്ടാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam