
പനാമ: കടലിനടിയിലെ 30 സ്ക്വയർ മീറ്റർ മാത്രം വലുപ്പമുള്ള ക്യാപ്സൂളിൽ 59കാരൻ കഴിഞ്ഞത് 120 ദിവസം. പനാമ തീരത്തിന് സമീപത്തായി കടലിനടിയിൽ വെള്ളത്തിൽ കഴിഞ്ഞ് റെക്കോർഡുമായാണ് ജർമനിയിലെ ബഹിരാകാശ എൻജിനിയറായ റുഡിഗർ കോച്ച് കരയിലേക്ക് എത്തുന്നത്. ഏറ്റവുമധികം ദിവസം വെള്ളത്തിനടിയിൽ ജീവിച്ചുവെന്ന റെക്കോർഡാണ് ഈ 59കാരന്റെ നേട്ടം. വെള്ളിയാഴ്ചയാണ് വെള്ളത്തിനടിയിലെ വാസം അവസാനിപ്പിച്ച് റുഡിഗർ കോച്ച് കരയിലെത്തിയത്.
അമേരിക്കക്കാരനായ ജോസഫ് ഡിറ്റൂറി 100 ദിവസം വെള്ളത്തിനടിയിൽ കഴിഞ്ഞ റെക്കോർഡാണ് റൂഡിഗർ കോച്ച് തകർത്തത്. കടൽ നിരപ്പിൽ നിന്ന് 11 മീറ്റർ താഴ്ചയിലായിരുന്നു റുഡിഗർ കോച്ച് കഴിഞ്ഞ 120 ദിവസം കഴിഞ്ഞത്. കിടക്ക, ശുചിമുറി, ടിവി, കംപ്യൂട്ടർ, ഇന്റർനെ്റ്, എക്സൈസ് ബൈക്ക് എന്നിവ അടക്കമുള്ള സൌകര്യങ്ങളായിരുന്നു 30 സ്ക്വയർ മീറ്റർ മാത്രം വലുപ്പമുള്ള ക്യാപ്സൂളിൽ റൂഡിഗറിന് ലഭ്യമായിരുന്നത്. മദർ വെസലുമായി ബന്ധിപ്പിച്ച ക്യാപ്സൂളിൽ സൌരോർജ്ജത്തിൽ നിന്നാണ് വൈദ്യുതി ലഭ്യമാക്കിയിരുന്നത്.
എവിടെ സ്ഥിരമായി താമസിക്കാം എന്നതിന് മറ്റ് പല വീക്ഷണ കോണുകൾ നൽകുന്നതായിരുന്നു അനുഭവമെന്നാണ് റൂഡിഗർ വിശദമാക്കുന്നത്. എന്നാൽ കുളിക്കാനുള്ള സൌകര്യം ശുചിമുറിയിൽ ഇല്ലാതിരുന്നതാണ് ആകെ നേരിട്ട ബുദ്ധിമുട്ടെന്നാണ് റൂഡിഗർ വിശദമാക്കുന്നത്. ക്യാപ്സൂളിനുള്ളിലെ റൂഡിഗറിന്റെ ജീവിതം നാല് ക്യാമറകളാണ് നിരന്തരം നിരീക്ഷിച്ചിരുന്നത്. മാനസികാരോഗ്യം ഉൾപ്പെടെയുള്ളത് ഉറപ്പുവരുത്താനായിരുന്നു ഇത്.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് വിധികര്‍ത്താവായ സൂസന്ന റെയ്സിന്റെ സാന്നിധ്യത്തിലാണ് റൂഡിഗര്‍ കോച്ച് കടലിനടിയിലെ ക്യാപ്‌സ്യൂളില്‍ നിന്ന് പുറത്തുവന്നത്. കടൽ ശാന്തമായിരിക്കുമ്പോൾ വലിയ പ്രശ്നങ്ങളൊന്നുമുണ്ടാകില്ല. അല്ലാത്തപ്പോൾ കാര്യങ്ങൾ വിചാരിക്കുന്ന അത്ര എളുപ്പമല്ലെന്നാണ് റൂഡിഗറിന്റെ പ്രതികരണം. കഴിഞ്ഞ സെപ്റ്റംബർ 26 മുതലാണ് റുഡിഗർ കടലിനടിയിൽ ജീവിതം തുടങ്ങിയത്. ജനുവരി 24ന് ദൗത്യം പൂർത്തിയാക്കി. ഡോക്ടര്‍ക്കും മക്കള്‍ക്കും ഭാര്യക്കും മാത്രമാണ് കോച്ചിനെ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടായിരുന്നത്. കനേഡിയന്‍ വ്യവസായിയായ ഗ്രാന്‍ഡ് റോമണ്ട് ആണ് ദൗത്യത്തിന് ആവശ്യമായ പിന്തുണ നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam