
അക്ര: ഘാനയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ രണ്ട് മന്ത്രിമാർ ഉൾപ്പെടെ എട്ടുപേർ മരിച്ചു. പ്രതിരോധ മന്ത്രി എഡ്‌വാർഡ് ഒമാനെ ബോആമ, ശാസ്ത്ര സാങ്കേതിക, പരിസ്ഥിതി വകുപ്പ് മന്ത്രി ഇബ്രാഹിം മുഹമ്മദ് എന്നിവരടക്കമുള്ളവർക്കാണ് ജീവൻ നഷ്ടമായത്. തലസ്ഥാനമായ അക്രയിൽ നിന്ന് പ്രാദേശിക സമയം രാവിലെ 9:12 ന് പറന്നുയർന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. സർക്കാർ പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രിതല സംഘം സൈനിക ഹെലികോപ്ടറിൽ സഞ്ചരിച്ചത്.
പറന്നുയർന്ന ഹെലികോപ്റ്റർ അധികം വൈകാതെ അപകടത്തിൽപ്പെടുകയായിരുന്നു. കത്തിക്കരിഞ്ഞ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ഇവ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടെന്നാണ് വിവരം. ഘാനയുടെ ഡെപ്യൂട്ടി നാഷണൽ സെക്യൂരിറ്റി കോർഡിനേറ്ററും മുൻ കൃഷി മന്ത്രിയുമായ അൽഹാജി മുനീറു മൊഹമ്മദ്, നാഷണൽ ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി വൈസ് ചെയർമാൻ സാമുവൽ സാർപോങ്, ക്രൂ അംഗങ്ങളായ പീറ്റർ ബഫമെ അനൽ, മനിൻ ത്വും അംപദു, ഏർണസ്റ്റ് അഡ്ഡോ മെൻസാ എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ.
അപകടത്തിന്റെ കാരണം അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അപകടത്തെ ദേശീയ ദുരന്തമെന്നാണ് ഘാന വിശേഷിപ്പിച്ചത്. രാജ്യത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാൻ നിർദേശം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam