
ഓസ്ലോ: ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ മുങ്ങി നോര്‍വേയും സ്വീഡനും. പതിവില്ലാത്ത രീതിയിലുള്ള തോരാമഴയില്‍ നോര്‍വേയും സ്വീഡനും രൂക്ഷമായ കെടുതികളിലൂടെയാണ് കടന്നുപോകുന്നത്. ഈ ആഴ്ച കൂടിയും മഴ ശക്തമായി തുടരുമെന്നാണ് സ്വീഡന്റെയും നോര്‍വേയുടേയും കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. മിക്കയിടങ്ങളിലും റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
25 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് നോര്‍വേയില്‍ സ്വീഡനിലാകട്ടെ 50 വര്‍ഷത്തിനിടയിലെ വെള്ളപ്പൊക്കമാണ് നിലവിലേത്. തിങ്കളാഴ്ച കിഴക്കന്‍ സ്വീഡനില്‍ ട്രെയിന്‍ പാളം തെറ്റി ബോഗി ഭാഗികമായി ഒഴുകി പോയത് ഏറെ പരിഭ്രാന്തിക്ക് കാരണമായിരുന്നു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്. പ്രാദേശികമായി വൈദ്യുതി വിതരണത്തേയും റോഡ്- വ്യോമ ഗതാഗതത്തേയും കനത്ത മഴ സാരമായി ബാധിച്ചിട്ടുണ്ട്.
നോര്‍വേയില്‍ പലയിടങ്ങളിലും ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. വിവിധ ഫുട്ബോള്‍ മത്സരങ്ങളും മാറ്റിവച്ചു. കാലാവസ്ഥ വീണ്ടും മോശമാകുന്ന സാഹചര്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നാണ് നോര്‍വേയുടെ പ്രധാനമന്ത്രി ജോനാസ് ഘര്‍ സ്റ്റോയിര്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതമാണ് നോര്‍വേയിലെ മഴയെന്നാണ് ജോനാസ് നിരീക്ഷിക്കുന്നത്.
അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ യാത്രകള്‍ ഉപേക്ഷിക്കാനും നദികളില്‍ ഇറങ്ങരുതെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വലിയ രീതിയിലുള്ള നാശ നഷ്ടങ്ങളാണ് അപ്രതീക്ഷിത മഴയിലും വെള്ളപ്പൊക്കത്തിലും ഇരു രാജ്യങ്ങളിലും ഉണ്ടായിരിക്കുന്നത്. അയല്‍ രാജ്യമായ ഡെന്‍മാര്‍ക്കിലും ശക്തമായ മഴയാണ് ലഭിക്കുന്നത്.
അടുത്ത ആഴ്ച ഫിന്‍ലാന്‍ഡില്‍ ഇടിവെട്ടോട് കൂടി മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വിശദമാക്കുന്നത്. വെള്ളപ്പൊക്ക കെടുതിയില്‍ സ്ലോവേനിയയില്‍ ആറ് പേരാണ് മരിച്ചത്. സ്ലോവേനിയയില്‍ സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള 30 വര്‍ഷത്തിനിടയ്ക്കാണ് ഇത്തരമൊരു വെള്ളപ്പൊക്കമെന്നാണ് വിലയിരുത്തല്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam