
ദില്ലി: അമേരിക്കൻ നാവിക ഉപരോധം തുടർന്നാൽ ഹോർമൂസ് അടയ്ക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാൻ. അമേരിക്ക കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് മിലിട്ടറി കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. യുറേനിയം ശേഖരം കൈമാറുമെന്നും ആണവ പദ്ധതി ഉപേക്ഷിക്കുമെന്നും ഉള്ള ട്രംപിന്റെ വാദങ്ങളെയും ഇറാൻ തള്ളി. ഇറാൻ പാർലമെന്റ് സ്പീക്കറുടേതാണ് കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പ്. വിഷയത്തിൽ ഇറാൻ നേതൃത്വത്തിലുള്ള ഭിന്നതയും ഇന്ന് പ്രകടമായി. ബുധനാഴ്ച്ചക്കുള്ളിൽ ധാരണയില്ലെങ്കിൽ ബോംബിങ് തുടരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇന്നലെ ഹോർമൂസ് തുറക്കുന്നതായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി എക്സ് പ്ലാറ്റ്ഫോമിൽ നടത്തിയ പ്രഖ്യാപനം ഇറാനിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുകയാണ്. ഏകോപനമില്ലാത്ത പ്രഖ്യാപനമെന്ന് മാധ്യമങ്ങൾ തുറന്നു വിമർശിച്ചു. ഇന്ന് ഇറാൻ ചർച്ചാ സംഘത്തെ നയിക്കുന്ന പാർലമെന്റ് സ്പീക്കർ നിലപാടുകൾ കടുപ്പിച്ചു. അമേരിക്കൻ ഉപരോധം തുടർന്നാൽ ഹോർമൂസ് തുറക്കില്ല. ട്രംപ് നടത്തിയ ഏഴ് അവകാശവാദങ്ങളും തെറ്റ്. ട്രംപ് അവകാശപ്പെട്ട അർത്ഥത്തിൽ യുറേനിയം കൈമാറുന്നതോ ആണവ പദ്ധതി ഉപേക്ഷിക്കുന്നതോ ഇറാൻ നിലവിൽ സമ്മതിച്ചിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇറാൻ പാർലമെന്റ് സ്പീക്കറും വിദേശകാര്യമന്ത്രിയുമാണ് അമേരിക്കയുമായുള്ള ചർച്ചയെ നയിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
ബുധനാഴ്ച്ചക്കുള്ളിൽ ധാരണയില്ലെങ്കിൽ ബോംബിങ് തുടരുമെന്നാണ് അമേരിക്കൻ പ്രസിഡണ്ടിന്റഎ മുന്നറിയിപ്പ്. പരസ്പരം അതിശക്തമായ വില പേശൽ നടക്കുന്നുണ്ടെന്ന് ചുരുക്കം. യുറേനിയം ശേഖരത്തിന് അമേരിക്ക പണം നൽകിയേക്കും, അതല്ലെങ്കിൽ ഉപരോധങ്ങൾ നീക്കിയേക്കും എന്നി വിവിധ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനെ തള്ളിയ നിലപാടുകളാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam