
കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും മനോഹരമായ മഞ്ഞുമൂടിയ പർവതനിരകളുടെ താഴ്‌വരകൾ മരണക്കെണിയാകുന്നു. നേപ്പാൾ-ചൈന അതിർത്തിയിൽ വൻ നാശനഷ്ടം വിതച്ച പ്രളയം ഹിമാലയൻ താഴ്‌വരകളിൽ ജീവിക്കുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം കൂടുതൽ പ്രവചനാതീതവും അപകടകരവുമായി മാറുകയാണെന്നതിന്റെ വ്യക്തമായ മുന്നറിയിപ്പാണ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഹിമാലയൻ ആവാസവ്യവസ്ഥയെ എങ്ങനെയെല്ലാം അസ്ഥിരപ്പെടുത്തുന്നുവെന്ന് ഈ മഹാദുരന്തം അടിവരയിടുന്നു എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്
ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത് പ്രകാരം, വടക്കൻ നേപ്പാളിലെ ലാംഗ്താങ് ലിറുങ് പർവതത്തിൽ നിന്ന് ഏകദേശം 2,000 അടി വീതിയുള്ള കൂറ്റൻ ഹിമാനി പൊട്ടിപ്പതിക്കുകയായിരുന്നു. ഇതിനൊപ്പം ഉണ്ടായ വൻ മണ്ണിടിച്ചിലിൽ ഐസ്, പാറകൾ, വെള്ളം, കൂറ്റൻ പാറക്കല്ലുകൾ എന്നിവയടങ്ങിയ മിശ്രിതം 7,000 അടി താഴ്ചയിലേക്കാണ് പതിച്ചത്. ഈ പതനമുണ്ടാക്കിയ ശക്തമായ പ്രകമ്പനം തുടക്കത്തിൽ ഭൂകമ്പമാണെന്നാണ് വിലയിരുത്തപ്പെട്ടത്.
ദ്രവരൂപത്തിലുള്ള "കോൺക്രീറ്റ്" കണക്കെ കുതിച്ചെത്തിയ ഈ പ്രവാഹം ഇടുങ്ങിയ മലയിടുക്കുകളിലൂടെ താഴേക്ക് പതിച്ച് വീടുകളും പാലങ്ങളും ജലവൈദ്യുത നിലയങ്ങളും റോഡുകളും ഒഴുക്കിക്കളഞ്ഞു. പ്രളയത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മണിക്കൂറിൽ 120 മൈൽ വരെ വേഗതയിലാണ് ആദ്യത്തെ 14 മൈൽ ദൂരം ഈ പ്രളയതരംഗം പാഞ്ഞെത്തിയതെന്നാണ് കണക്കാക്കുന്നത്.
കുത്തനെയുള്ള മലഞ്ചെരുവുകളുള്ള ഹിമാലയൻ മേഖലകൾ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും എപ്പോഴും സാധ്യതയുള്ളതാണ്. എന്നാൽ സമീപകാലത്ത് കണ്ടതിനേക്കാൾ വളരെ വലിയ തോതിലുള്ള ദുരന്തമാണിതെന്ന് നേപ്പാളിലെ പരിസ്ഥിതി സംഘടനയായ ICIMOD വ്യക്തമാക്കുന്നു.
ഫോസിൽ ഇന്ധനങ്ങൾ കത്തിയെരിഞ്ഞ് ഭൂമി ചൂടാകുമ്പോൾ പർവതങ്ങളിൽ മഞ്ഞിന്റെ അളവ് കുറയുകയും ഹിമാനികൾ അതിവേഗം ഇല്ലാതാവുകയും ചെയ്യുന്നു. നേപ്പാൾ ഉൾപ്പെടുന്ന ഹിന്ദുക്കുഷ് ഹിമാലയൻ മേഖലയിലെ മഞ്ഞുരുകൽ നിരക്ക് 2000-ന് ശേഷം ഇരട്ടിയായി മാറിയിട്ടുണ്ട്.
പാറകളെയും മണ്ണുകളെയും പരസ്പരം ഒട്ടിച്ചുചേർത്തു നിർത്തുന്ന 'പെർമാഫ്രോസ്റ്റ്' (Permafrost) ഐസ് ഉരുകിപ്പോകുന്നതാണ് മലഞ്ചെരുവുകളെ അസ്ഥിരപ്പെടുത്തുന്നത്. ഐസ് ഉരുകുന്നതോടെ മലനിരകൾ പെട്ടെന്ന് തകർന്നുവീഴുന്നു. ഹിമാനികൾ ഉരുകി രൂപപ്പെടുന്ന ഹിമതടാകങ്ങൾ പൊട്ടിത്തെറിക്കുന്നതും (GLOF), ഉയർന്ന മലനിരകളിൽ മഞ്ഞിന് പകരം അതിശക്തമായ മഴ പെയ്യുന്നതും ദുരന്തങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. നമ്മുടെ തലയ്ക്ക് മുകളിൽ ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ഹിമാനികൾ തൂങ്ങിക്കിടക്കുകയാണെന്നും അവ "ആകാശത്തുനിന്നുള്ള സുനാമി"യാണെന്നുമാണ് ഭൗമശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.
ആഗോള ഭീഷണിയായി മാറുന്ന പർവത ദുരന്തങ്ങൾ
ഈ പ്രതിസന്ധി നേപ്പാളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. യൂറോപ്യൻ ആൽപ്സ് മുതൽ ആൻഡീസ് പർവതനിരകൾ വരെ ലോകമെമ്പാടുമുള്ള ഉയർന്ന പർവതപ്രദേശങ്ങൾ സമാനമായ ഭീഷണിയിലാണ്. അമേരിക്കയിലെ അലാസ്കയിൽ മെഡൻഹാൾ ഹിമാനി തടാകത്തിലേക്ക് ഇടിഞ്ഞുവീണ് അടിക്കടി പ്രളയമുണ്ടാകുന്നുണ്ട്.സ്വിറ്റ്സർലൻഡിലെ ബ്ലാറ്റൻ ഗ്രാമത്തിൽ ഹിമാനി തകർന്ന് ലക്ഷക്കണക്കിന് ടൺ ഐസും പാറകളും പതിച്ച് പ്രദേശം പൂർണ്ണമായി മൂടിപ്പോയിരുന്നു.
മുന്നറിയിപ്പ് സംവിധാനങ്ങൾ ഇനിയും മെച്ചപ്പെടണം
ദുരന്തത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നും അത് താഴ്‌വരയെ വിഴുങ്ങുന്നതിലേക്കുമുള്ള സമയദൈർഘ്യം വളരെ കുറവായതിനാൽ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ ഫലപ്രദമാക്കുക അത്യന്തം ദുഷ്കരമാണ്. നേപ്പാളിലെ മൂവായിരത്തോളം ഹിമാനികളെ കൃത്യമായി നിരീക്ഷിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നിരുന്നാലും അത്യാധുനിക ഉപഗ്രഹ നിരീക്ഷണ സംവിധാനങ്ങൾ ഭാവിയിൽ കൂടുതൽ കൃത്യമായ വിവരങ്ങൾ നൽകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam