
ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ 'ഓപ്പറേഷൻ സിന്ദൂർ' ലോകരാജ്യങ്ങളിലെ സൈനിക മേധാവിമാരോട് വിശദീകരിച്ച് ഇന്ത്യ. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച് യു എൻ സമാധാന സേനയിലെ സൈനിക മേധാവിമാരോട് ഇന്ത്യൻ കരസേനയാണ് വിശദീകരണം നടത്തിയത്. ഒരു രാത്രികൊണ്ട് സംഭവിച്ചതല്ല ഓപ്പറേഷൻ സിന്ദൂർ. കൃത്യമായ ആസൂത്രണത്തിലൂടെയാണ് നടപ്പാക്കിയത്. ഭീകരതയ്ക്ക് നേരെയുള്ള ഇന്ത്യയുടെ ശക്തമായ മറുപടിയായിരുന്നു ഇതെന്നും ഇന്ത്യൻ കരസേന, യു എൻ സമാധാന സേനയിലെ സൈനിക മേധാവിമാരോട് വിശദീകരിച്ചു. ഇതുവരെ ഉണ്ടായ ഭീകരാക്രമണങ്ങൾക്ക് അതിലും വലിയ തീവ്രതയിലും വ്യാപ്തിയിലും ഇന്ത്യ തിരിച്ചടി നൽകിയെന്നും കരസേന വിവരിച്ചു.
പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി നേരത്തെ രംഗത്തെത്തിയിരുന്നു. ബീക്കാനെറിലെ സൈനികരെ അഭിസംബോധന ചെയ്യവേയാണ് ജനറൽ ദ്വിവേദി, ഭീകരതയെ സഹായിക്കുന്ന പാക്കിസ്ഥാന്റെ നിലപാടിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ കാട്ടിയ സംയമനം അടുത്ത തവണ ആവർത്തിക്കണമെന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരപ്രവർത്തനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യക്കായി. ഇന്ത്യൻ സൈനികരുടെ ധൈര്യത്തെ അഭിനന്ദിച്ച ജനറൽ, അതിർത്തി സുരക്ഷയുടെ പ്രാധാന്യവും ഓർമിപ്പിച്ചു. പാകിസ്ഥാൻ ഭീകരതയെ സഹായിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്നും ജനറൽ ദ്വിവേദി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഭൂപടം തന്നെ മാറ്റേണ്ടി വരുമെന്ന താക്കീതും കരസേന മേധാവി നൽകി. ഭീകരതയെ സഹായിക്കുന്ന പാക്കിസ്ഥാന്റെ നിലപാട് ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കിയ ജനറൽ ദ്വിവേദി, സൈനികർക്ക് പൂർണ പിന്തുണയുണ്ടെന്ന് ഉറപ്പ് നൽകി. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാൻ സൈന്യം എല്ലാ നിമിഷവും സജ്ജമാണെന്നും ജനറൽ ദ്വിവേദി വിവരിച്ചിരുന്നു.
അതിനിടെ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ പക്കിസ്ഥാന്‍റെ 10 യുദ്ധവിമാനങ്ങള്‍ തകർത്തെന്ന് വ്യക്തമാക്കി വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിംഗും രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാന്‍റെ അഞ്ച് എഫ് 16 ഉൾപ്പെടെയാണ് ഇന്ത്യൻ സൈന്യം തകത്തതെന്ന് വ്യോമസേന മേധാവി പറഞ്ഞു. 93 -ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധം നീണ്ടു പോകുമ്പോൾ ഓപ്പറേഷൻ സിന്ദൂർ കുറഞ്ഞ ദിവസങ്ങൾക്കു ഉള്ളിൽ ലക്ഷ്യം കണ്ടു അവസാനിപ്പിക്കുക ആയിരുന്നു. മൂന്നു സേനകളും അവരുടെ കരുത്ത് കാട്ടി. 1971 ശേഷം രാജ്യം നേടിയ വലിയ വിജയങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം വിവരിച്ചിരുന്നു.