
ദില്ലി: 2026ലെ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ ഇന്ത്യൻ പാസ്‌പോർട്ടിന് ശ്രദ്ധേയമായ മുന്നേറ്റം. എന്നാൽ റാങ്കിംഗിൽ മെച്ചപ്പെട്ടപ്പോഴും ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ ചെറിയ കുറവുണ്ടായിട്ടുണ്ട്. ഈ മാസത്തെ കണക്ക് പ്രകാരം 75-ാം റാങ്കാണ് ഇന്ത്യൻ പാസ്പോട്ടിന്. ജനുവരിയിൽ 80ാം റാങ്ക് ആയിരുന്നുവെങ്കിൽ 2025-ലെ സ്ഥാനം 85 ആയിരുന്നു. ഒറ്റ വർഷത്തിനുള്ളിൽ 10 റാങ്ക് മുന്നിലെത്തി.
ഇന്ത്യയുടെ റാങ്ക് ഉയർന്നുവെങ്കിലും, മുൻകൂട്ടി വിസ എടുക്കാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായി എന്നതാണ് ഇതിലെ വൈരുധ്യം. 2025-ൽ 57 രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് മുൻകൂട്ടി വിസ ഇല്ലാതെ പ്രവേശിക്കാൻ കഴിയുമായിരുന്നെങ്കിൽ ഈ വർഷം ജനുവരിയിൽ 55 ആയി കുറഞ്ഞു. ഇറാനും ബൊളീവിയയും ആണ് ഫ്രീ വിസ സൌകര്യം എടുത്തുകളഞ്ഞത്. അതേസമയം ഫെബ്രുവിയിൽ ഗാംബിയ വിസ രഹിത പ്രവേശനം അനുവദിച്ചതോടെ നമ്പർ 56 ആയി.
തൊഴിൽ വാഗ്ദാനം നൽകി ഇറാനിലെത്തിച്ച് തട്ടിപ്പ് നടക്കുന്ന കേസുകൾ വർദ്ധിച്ചതിനെ തുടർന്നാണ് ഇറാൻ വിസ രഹിത സൗകര്യം റദ്ദാക്കിയത്. ബൊളീവിയ അവരുടെ വിസ നയം മാറ്റുകയും ഇന്ത്യക്കാർക്കായി ഇ-വിസ നിർബന്ധമാക്കുകയും ചെയ്തു. യാത്രയ്ക്ക് മുൻപ് അനുമതി വാങ്ങേണ്ടി വരുന്നതിനാൽ ഇത് ഹെൻലി ഇൻഡക്സിന്റെ വിസ രഹിത വിഭാഗത്തിൽ നിന്ന് പുറത്തായി.
ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് എന്നത് ഒരു താരതമ്യ പഠനമാണ്. വിസ രഹിത യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും, മറ്റ് പല രാജ്യങ്ങളുടെയും വിസ നയങ്ങളിൽ ഇതിലും വലിയ മാറ്റങ്ങൾ സംഭവിക്കുകയും അവരുടെ സ്കോർ താഴുകയും ചെയ്തു. നിലവിൽ നൈജർ, അൾജീരിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ സ്ഥാനം പങ്കിടുന്നത്. സിംഗപ്പൂർ ആണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ട് ഉള്ള രാജ്യം. 192 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം സാധ്യമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam