
ദില്ലി: ഇന്ത്യ - അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യമായത് കയറ്റുമതി മേഖലയ്ക്ക് ആശ്വാസമായെങ്കിലും കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിയിൽ ആശങ്ക ശക്തമാണ്. അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യ വിപണി തുറന്നു നൽകിയെന്ന് യു എസ് കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസ് അവകാശപ്പെട്ടു. ക്ഷീര ഉത്പന്നങ്ങൾ കരാറിന്‍റെ പരിധിയിൽ വരുമോ എന്നതിലടക്കം തത്ക്കാലം വ്യക്തതയുണ്ടായിട്ടില്ല. രാജ്യത്തെ കർഷകരുടെയും ജനങ്ങളുടെയും കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. ഇതുമൂലം തനിക്ക് വ്യക്തിപരമായി പല നഷ്ടങ്ങളും നേരിടേണ്ടി വന്നേക്കുമെന്നും അതിന് തയ്യാറാണെന്നും മോദി പറഞ്ഞു. എന്നാൽ അമേരിക്കയിൽ നിന്നുള്ള വാർത്ത ഇന്ത്യയിലെ കർഷകരെ സംബന്ധിച്ചടുത്തോളം ആശങ്ക ഉയർത്തുന്നതാണ്.
ഇന്ത്യയുടെ കർഷകരെ ബാധിക്കുന്ന ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ല എന്നാണ് ഇന്ത്യ - അമേരിക്ക തർക്കം രൂക്ഷമായ സമയത്ത് പ്രധാനമന്ത്രി വ്യക്തമാക്കിയത്. എന്നാൽ കാർഷിക ഉത്പന്നങ്ങളും ഇന്ത്യ വാങ്ങും എന്നാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയത്. അമേരിക്കയിലെ കാർഷിക ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാനാകുമെന്ന് യു എസ് കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസും അറിയിച്ചു. ഇത് അമേരിക്കൻ ഉത്പന്നങ്ങൾക്ക് വലിയ വിപണി ഒരുക്കുമെന്നാണ് ബ്രൂക്ക് റോളിൻസിന്‍റെ അവകാശവാദം. കാർഷിക, ക്ഷീര ഉത്പന്നങ്ങളുടെ തീരുവയിൽ തട്ടിയാണ് നേരത്തെ ഇന്ത്യ അമേരിക്ക വ്യാപാര കരാർ നിലച്ചത്. ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുള്ള തീരുവ 50 ൽ നിന്ന് 18 ആയി കുറച്ചത് ടെക്സ്റ്റൈൽസ് സമുദ്രോല്പന്നം, തുകൽ തുടങ്ങിയ മേഖലകൾക്ക് വൻ ഉണർവാണുണ്ടാക്കിയിരിക്കുന്നത്. മറ്റു വികസ്വര രാജ്യങ്ങളെക്കാൾ കുറവ് തീരുവ ഇന്ത്യയ്ക്ക് ട്രംപ് പ്രഖ്യാപിച്ചതും നേട്ടമാണ്. എന്നാൽ കാർഷിക രംഗത്ത് അമേരിക്കൻ ഉത്പന്നങ്ങളുമായി രാജ്യത്തെ കർഷകർക്ക് മത്സരിക്കേണ്ട സാഹചര്യം ഇത് ഒരുക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ശക്തമായിട്ടുള്ളത്. ഇതാണ് സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കുന്നതും.
ഇന്ത്യയിൽ കാര്യമായ ഉത്പാദനം ഇല്ലാത്ത കാർഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിക്കാണ് അനുമതി എന്നാണ് യൂറോപ്യൻ യൂണിയനുമായുള്ള കരാറിനു ശേഷം കേന്ദ്രം വിശദീകരിച്ചത്. ക്ഷീര ഉത്പന്നങ്ങൾ കരാറിന്‍റെ പരിധിയിൽ വരില്ലെന്നും വാണിജ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ ആപ്പിൾ അടക്കം ഇറക്കുമതി ചെയ്യാൻ യൂറോപ്യൻ യൂണിയന് അനുമതി നൽകിയതിനെതിരെ സംയുക്ത കിസാൻ മോർച്ച സമരം പ്രഖ്യാപിച്ചിരിക്കെ ആണ് അമേരിക്കയുമായുള്ള കരാറിന്‍റെ കാര്യത്തിലും ആശങ്ക ശക്തമാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam