സൂയസ് കനാലിലെ ട്രാഫിക്ക് ബ്ലോക്കുണ്ടാക്കിയ കപ്പലിലെ ജീവനക്കാര്‍ക്കെതിരെ നടപടി വന്നേക്കുമെന്ന് സൂചന

By Web TeamFirst Published Mar 31, 2021, 11:26 AM IST
Highlights

25 ഇന്ത്യക്കാരടങ്ങുന്ന കപ്പലിലെ ജീവനക്കാര്‍ക്ക് നേരെ നിയമ നടപടികള്‍ ഉണ്ടാവുമോയെന്ന ആശങ്കയിലാണ് കപ്പല്‍ വ്യവസായ മേഖലയിലുള്ളവര്‍. എവര്‍ ഗിവണിന്‍റെ ക്യാപ്റ്റനും ഏതാനും ജീവനക്കാരും ക്രിമിനല്‍ കുറ്റങ്ങള്‍ നേരിട്ടേക്കാമെന്ന സൂചനയാണ് വ്യവസായ മേഖലയിലുള്ളവര്‍ പങ്കുവയ്ക്കുന്നത്

ഹൈദരബാദ്: സൂയസ് കനാലില്‍ ട്രാഫിക്ക് ബ്ലോക്കുണ്ടാക്കിയ ഭീമന്‍ ചരക്കുകപ്പല്‍ നീക്കി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും കപ്പലിലെ ജീവനക്കാര്‍ക്ക് ആശ്വസിക്കാന്‍ സമയമായില്ലെന്ന് സൂചന. 25 ഇന്ത്യക്കാരടങ്ങുന്ന കപ്പലിലെ ജീവനക്കാര്‍ക്ക് നേരെ നിയമ നടപടികള്‍ ഉണ്ടാവുമോയെന്ന ആശങ്കയിലാണ് ഇന്ത്യാ ഗവണ്‍മെന്‍റും സീഫേയര്‍സ് എന്ന സംഘടനയും. സൂയസ് കനാല്‍ അതോറിറ്റി കപ്പല്‍ ജീവനക്കാരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയിലാണ് ഷിപ്പിംഗ് വ്യവസായ മേഖലയുള്ളതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എവര്‍ ഗിവണിന്‍റെ ക്യാപ്റ്റനും ഏതാനും ജീവനക്കാരും ക്രിമിനല്‍ കുറ്റങ്ങള്‍ നേരിട്ടേക്കാമെന്ന സൂചനയാണ് വ്യവസായ മേഖലയിലുള്ളവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഇവരെ ഇനി യാത്ര ചെയ്യാന്‍ അനുവദിക്കാതെ തടഞ്ഞുവയ്ക്കാനും സാധ്യതയുണ്ട്. അന്വേഷണം പൂര്‍ത്തിയാവുന്നത് വരെ ഇവരെ വീട്ടുതടങ്കലില്‍ അടയ്ക്കാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ ഇതുവരെയായും കപ്പലിന്‍റെ മാനേജ്മെന്‍റ്  ജീവനക്കാര്‍ നേരിടേണ്ടി വരുന്ന തുടര്‍ നിയമ നടപടികളേക്കുറിച്ച് വിശദമാക്കിയിട്ടില്ല. കപ്പല്‍ ജീവനക്കാര്‍ ബലിയാടായേക്കുമെന്ന സാധ്യതയും കപ്പല്‍ വ്യവസായ മേഖലയിലെ വിദഗ്ധര്‍ മറച്ചുവയ്ക്കുന്നില്ല.

കപ്പല്‍ എങ്ങനെ അപകടത്തില്‍പ്പെട്ടുവെന്നത് കണ്ടെത്തിയ ശേഷമാകും നടപടികളെന്നാണ് സൂചന. ഷിപ്പ് വോയേജ് ഡാറ്റാ റെക്കോര്‍ഡര്‍ പരിശോധിച്ചാല്‍ ഇക്കാര്യം വിശദമാകുമെന്നും നാഷണല്‍ ഷിപ്പിംഗ് ബോര്‍ഡ് മെമ്പറായ ക്യാപ്റ്റന്‍ സഞ്ജയ് പ്രഷാര്‍ പറയുന്നു. ക്രൂഡ് ഓയില്‍, കന്നുകാലികള്‍, തുണിത്തരങ്ങള്‍ എന്നിവ അടക്കം എത്തുന്ന നിരവധി കപ്പലുകളാണ് സൂയസ് കനാലിലെ ഒരാഴ്ചയോളം നീണ്ട ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയത്. 350ഓളം കപ്പലുകള്‍ ട്രാഫിക്ക് ബ്ലോക്കില്‍ പെട്ടുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കപ്പലിലെ 25 ജീവനക്കാരും സുരക്ഷിതരാണെന്നും ആരോഗ്യമുള്ളവരാണെന്നും വ്യക്തമാക്കിയ ബിഎസ്എസ്എം അധികൃതര്‍ ജീവനക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നിയന്ത്രണം നഷ്ടമായ കണ്ടെയ്നര്‍ കപ്പല്‍ ഈജിപ്തിലെ സൂയസ് കനാലിന് കുറുകെ നിന്നതോടെയാണ് ഈ സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന ഈ സമുദ്രപാത ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത 'എവര്‍ ഗിവണ്‍' എന്ന കപ്പലാണ് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയത്. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ കപ്പല്‍. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്.

തായ്‍വാനിലെ ഒരു കമ്പനിയായ എവര്‍ ഗ്രീന്‍ മറൈനാണ് ഈ കപ്പലിന്‍റെ ചുമതലയിലുള്ളത്. 2018ലാണ് ഈ വമ്പന്‍ കപ്പല്‍ നിര്‍മ്മിതമായത്. ഈ ഇരു വശങ്ങളിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലാണ് കപ്പലിന്‍റെ കിടപ്പ്. നിരവധി കപ്പലുകളാണ് ഇതോടെ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്. പെട്ടന്നുണ്ടായ കാറ്റിലാണ് കപ്പലിന് നിയന്ത്രണം നഷ്ടമായതെന്നാണ് എവര്‍ഗ്രീന്‍ മറൈന്‍ അവകാശപ്പെടുന്നത്. നിയന്ത്രണം നഷ്ടമായി ഒരു വശത്തേക്ക് ചെരിഞ്ഞതോടെ കപ്പലിന്‍റെ ഒരു ഭാഗം കനാലിന്‍റെ ഒരുഭാഗത്ത് ഇടിക്കുകയും ചെയ്തിട്ടുണ്ടെന്നും എവര്‍ഗ്രീന്‍ വ്യക്തമാക്കിയിരുന്നു.

സൂയസ് കനാലിന് കുറുകെ ചെരിയുന്ന ഏറ്റവും വലിയ കപ്പലാണ് എവര്‍ ഗിവണ്‍. 2017ല്‍ ജാപ്പനില്‍ നിന്നുള്ള കണ്ടെയ്നര്‍ ഷിപ്പ് സാങ്കേതിക തകരാറ് മൂലം ഇടിച്ച് തിരിഞ്ഞ് നിന്ന് കനാലില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകളുടെ പ്രയത്ന ഫലമായി ഇത് നീക്കാന്‍ സാധിച്ചിരുന്നു. 20000 ടണ്ണോളം മണലാണ് കപ്പലിന് ചുവട്ടില്‍ നിന്ന് ഡ്രഡ്ജറുകള്‍ ഉപയോഗിച്ച് നീക്കിയത്. 120 മൈല്‍ (193 കിലോമീറ്റര്‍) നീളമാണ് സൂയസ് കനാലിലുള്ളത്.

click me!