
ദുബൈ: അബുദാബിയിൽ തകർന്ന മിസൈൽ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരന് പരിക്ക്. അൽ ഷവമേഖിൽ ആണ് സംഭവം. പരിക്ക് ഗുരുതരമല്ലെന്നും ചികിത്സയിലാണെന്നുമാണ് അറിയിപ്പ്. അതിനിടെ കുവൈത്തും സൌദി അറേബ്യയും ആക്രമണങ്ങളെ പ്രതിരോധിക്കുന്നു എന്ന് അതത് രാജ്യങ്ങളിലെ സേന അറിയിച്ചു. ഇറാന്‍റെ ആക്രമണം ഉയർത്തുന്നത് സ്ഥായിയായ സുരക്ഷാ ആശങ്കയെന്ന് യുഎഇ നയതന്ത്ര ഉപദേഷ്ടാവ് പ്രതികരിച്ചു. തങ്ങളുടെ ലക്ഷ്യം കേവലം വെടിനിർത്തലിൽ ഒതുങ്ങില്ല. മേഖലയിൽ ആണവ സുരക്ഷ ഉൾപ്പെടെ ഉറപ്പാക്കുന്ന ശാശ്വത സമാധാനം ആണ് ആലോചന. ഇറാന്റെ ആക്രമണം ആഴത്തിലുള്ള ജിയോ പൊളിറ്റിക്കൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. വർധിച്ച അമേരിക്കൻ സഹകരണം, സംയുക്ത ഗൾഫ് സുരക്ഷ എന്നിവ ഉണ്ടാകുമെന്ന് അൻവർ ഗർഗഷ് പറഞ്ഞു.
അതിനിടെ ഹോർമുസ് കടലിടുക്കിൽ നിലപാട് വ്യക്തമാക്കി ഇറാൻ. ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും കപ്പൽ ഗതാഗതം നിലച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. കപ്പൽ ഗതാഗതം നിയന്ത്രിച്ചത് പ്രതിരോധം എന്ന നിലയിൽ മാത്രമാണ്. ഇറാനെ ആക്രമിക്കുന്ന ശത്രു പക്ഷത്തുള്ളവർക്ക് മാത്രമാണ് വിലക്ക്. അമേരിക്കയേയും ഇസ്രയേലിനെയും അനുവദിക്കില്ല. കൂടുതൽ അപകടം ഒഴിവാക്കാൻ കൂടിയാണ് നിയന്ത്രണം. ഇറാന്റെ നിർദേശങ്ങളാനുസരിക്കുന്നവർക്ക് കടന്നുപോകാമെന്നും അറിയിച്ചു.
ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറക്കണമെന്നാണ് ഇറാന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയത്. ഇല്ലെങ്കിൽ ഊർജ കേന്ദ്രങ്ങൾ തകർക്കുമെന്നാണ് ഭീഷണി. ഇറാന്റെ ഇന്ധന, ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലെ യുഎസിന്റെ എല്ലാ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് ഇറാൻ സൈന്യം അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ ഭീഷണി എന്നതാണ് ശ്രദ്ധേയം. ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധം നാലാം ആഴ്ചയും തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam