
സിങ്കപ്പൂർ: സിങ്കപ്പൂരിലെ റാഫിൾസ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നഴ്സിനെ ലൈംഗികാതിക്രമ കേസിൽ കോടതി ശിക്ഷിച്ചു. എലിപ്പെ ശിവ നാഗു എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് വർഷവും രണ്ട് മാസവും തടവുശിക്ഷയ്ക്ക് പുറമെ, ചൂരൽ കൊണ്ട് രണ്ട് അടിയുമാണ് ശിക്ഷ. ലൈംഗികാതിക്രമം നടത്തിയെന്ന് സമ്മതിച്ച സാഹചര്യത്തിലാണിത്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുത്തശനെ കാണാനെത്തിയ ആളെ അണുവിമുക്തമാക്കാനെന്ന വ്യാജേന ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നോർത്ത് ബ്രിഡ്‌ജ് റോഡിലെ ആശുപത്രിയിൽ ജൂൺ 18 ന് വൈകിട്ട് ഏഴരയ്ക്കാണ് സംഭവം. മുത്തശനെ കാണാനെത്തിയയാൾ മൂത്രമൊഴിക്കാൻ ശുചിമുറിയിലേക്ക് കയറിയപ്പോൾ പ്രതിയായ നഴ്സും പിന്നാലെ കയറി. പിന്നീട് അണുവിമുക്തമാക്കാനെന്ന പേരിൽ കൈയ്യിൽ സോപ്പ് പതപ്പിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
ജൂൺ 21നാണ് സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്തത്. രണ്ട് ദിവസത്തിന് ശേഷം നഴ്സിനെ അറസ്റ്റ് ചെയ്തു. ആരോപണം ഉയർന്നപ്പോൾ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് സസ്പെൻ്റ് ചെയ്തിരുന്നു. ഇരയുടെ പേരോ, പ്രായമോ അടക്കം യാതൊരു വിവരങ്ങളും കോടതി പുറത്തുവിട്ടിട്ടില്ല.