
കാബൂൾ: മനുഷ്യാവകാശത്തിന്റെ മറവിൽ അഫ്ഗാൻ സ്ത്രീകളുടെ അന്തസ്സ് ലംഘിക്കാൻ അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നതായി താലിബാൻ. അന്താരാഷ്ട്ര സമൂഹമാണ് അഫ്ഗാനിസ്ഥാനിൽ കൂടുതൽ മനുഷ്യാവകാശ ലംഘനം നടത്തിയതെന്നും താലിബാൻ ആരോപിച്ചു. വടക്കൻ പ്രവിശ്യയായ ഫരിയാബിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കവെ സദാചാര വകുപ്പിന്റെ ചുമതലയുള്ള മന്ത്രി മുഹമ്മദ് ഖാലിദ് ഹനഫിയാണ് ഇക്കാര്യം പറഞ്ഞതെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. നമ്മുടെ സഹോദരിമാരുടെ അന്തസ്സ് ലംഘിക്കാനും അവരെ മോശമാക്കാനുമാണ് ആഗോള സമൂഹം ആഗ്രഹിക്കുന്നത്. ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരു കസേരയിൽ ഇരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആഗ്രഹിക്കുന്നു. ഇത് ഏത് തരത്തിലുള്ള അവകാശമാണ് . നമ്മുടെ രാജ്യമോ നമ്മുടെ വിശ്വാസങ്ങളോ മതമോ ഇതിനെ പിന്തുണയ്ക്കുന്നില്ല- താലിബാൻ മന്ത്രി പറഞ്ഞു. അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചടക്കിയതിനുശേഷം സ്ത്രീകളുടെ സാമൂഹികാവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് അഫ്ഗാനിലെ യുഎൻ അസിസ്റ്റൻസ് മിഷൻ (UNAMA) റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് താലിബാന്റെ പ്രതികരണം.
താലിബാൻ അധികാരത്തിൽ വരുന്നതിന് മുമ്പ് സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം, ജോലി എന്നിവക്ക് പൂർണമായി സ്വാതന്ത്ര്യമുണ്ടായിരുന്നെന്നും താലിബാൻ അധികാരത്തിലേറിയതിന് ശേഷം സ്ത്രീകളുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. താലിബാൻ അധികാരത്തിലേറിയ ശേഷം പെൺകുട്ടികളെ സെക്കൻഡറി വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് തടഞ്ഞിരുന്നു. നീതിന്യായ സംവിധീനങ്ങളിലേക്കടക്കം സ്ത്രീകളുടെ സാന്നിധ്യം തടയാനും താലിബാൻ ശ്രദ്ധിച്ചു. സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ ബുർഖ ധരിക്കണമെന്നും താലിബാൻ ഉത്തരവിറക്കി.
'ഇനി ഇതാവർത്തിക്കരുത്'; അമേരിക്കക്ക് മുന്നറിയിപ്പുമായി താലിബാൻ
താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം സ്ത്രീകൾ ഹിജാബ് ധരിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ നിരീക്ഷണവും ശക്തമാക്കിയിരുന്നു. ചില സ്ത്രീകളും പുരുഷന്മാരും മുടി നീട്ടി വളർത്തുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ശരിഅ നിയമപ്രകാരമല്ലാതെ ആരും പുറത്തിറങ്ങരുതെന്നും താലിബാൻ ഉത്തരവിട്ടു. അന്താരാഷ്ട്ര സമൂഹവുമായി ഇടപഴകാൻ തയ്യാറാണെന്നും എന്നാൽ അവർ ഇസ്ലാമിന് എതിരാണെങ്കിൽ അംഗീകരിക്കാനാവില്ലെന്നും താലിബാൻ നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam