
ടെഹ്റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ ശക്തമായി തിരിച്ചടിക്കാനൊരുങ്ങി ഇറാൻ. മിസൈൽ ആക്രമണത്തിന് ഇറാൻ തയ്യാറെടുക്കുന്നതായി ഐഡിഎഫ് അറിയിച്ചു. ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണം കാരണം മധ്യ ഇസ്രായേലിലും വടക്കൻ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളിലും മിസൈൽ സൈറണുകൾ മുഴങ്ങുന്നുണ്ട്. ഇതോടെ ദശലക്ഷക്കണക്കിന് ആളുകളെ ബോംബ് ഷെൽട്ടറുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇസ്രായേലിന്റെ കൂടുതൽ ഭാഗങ്ങളിൽ സൈറണുകൾ മുഴങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഖമനെയിയ്ക്ക് പുറമെ ഇറാൻ പ്രതിരോധ മന്ത്രിയെയും ഇറാന്റെ സുരക്ഷയ്ക്ക് നേതൃത്വം നൽകിയിരുന്ന പ്രധാന നേതാക്കളെയെല്ലാം വകവരുത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇറാന്റെ പ്രതിരോധ വിഭാഗത്തിലെ പ്രധാന നേതാവും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് കമാൻഡറുമായ അലി ഷംഖാനി ഉൾപ്പെടെ ഏഴ് പ്രതിരോധ മേധാവിമാരെ വധിച്ചെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. അലി ഷംഖാനി, മൊഹമ്മദ് പാക്പൊർ, സലേ അസാദി, മൊഹമ്മദ്, ഷിരാസി, അസിസ് നസിർസദേ, ഹൊസെൻ ജബാൽ അസെലിൻ, റെസെ മൊസാഫാരി നിയ എന്നിവരെ കൊലപ്പെടുത്തിയെന്ന് ഐഡിഎഫ് അറിയിച്ചു. അലി ഷംഖാനി, മൊഹമ്മദ് പാക്പൊർ എന്നിവരുടെ മരണം ഇറാൻ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇറാനിലുടനീളം അമേരിക്കയും ഇസ്രയേലും സംയുക്തമായി വൻ വ്യോമാക്രമണമാണ് അഴിച്ചുവിട്ടത്. ഇതുവരെ 201 പേർ കൊല്ലപ്പെട്ടെന്നാണ് ഇറാൻ അറിയിക്കുന്നത്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. യഥാർത്ഥ മരണസംഖ്യയും നാശനഷ്ടങ്ങളും ഇതിലും എത്രയോ കൂടുതലായിരിക്കാമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam