
ദില്ലി: ഏഴ് വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്ത് ഇന്ത്യ. ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതിക്ക് ട്രംപ് ഭരണകൂടം 30 ദിവസത്തെ ഉപരോധ ഇളവ് അനുവദിച്ചതിന് പിന്നാലെയാണ് ഇന്ത്യ ഗ്യാസ് ഇറക്കുമതി ചെയ്തതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്ത്. പാശ്ചാത്യ ഉപരോധങ്ങൾ കാരണം 2019 ൽ ഇന്ത്യ ഇറാനിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതി നിർത്തിവച്ചിരുന്നു. ചൈനയിലേക്ക് ചരക്കുമായി പുറപ്പെട്ട കപ്പൽ ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു. ഇറാനിയൻ കപ്പൽ ഓറോറ ഇന്ന് മംഗലാപുരത്തെ പടിഞ്ഞാറൻ തീര തുറമുഖത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റോയിട്ടേഴ്‌സിനോട് വൃത്തങ്ങൾ പറഞ്ഞു. ഒരു വ്യാപാരി വഴിയാണ് ചരക്ക് വാങ്ങിയതെന്നും പണം രൂപയിൽ നൽകുമെന്നും വൃത്തങ്ങൾ പറഞ്ഞു. ഇറാനിയൻ എൽപിജി കാർഗോകൾ കൂടുതൽ വാങ്ങുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ , ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നീ മൂന്ന് പൊതുമേഖലാ ഇന്ധന റീട്ടെയിലർമാർക്കാണ് എൽപിജി കയറ്റുമതി വിതരണം ചെയ്യുന്നത്. എന്നാൽ ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.
ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതിക്കാരായ ഇന്ത്യ, പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗ്യാസ് വിതരണ പ്രതിസന്ധി നേരിടുന്നു. കഴിഞ്ഞ വർഷം രാജ്യം 33.15 ദശലക്ഷം മെട്രിക് ടൺ എൽപിജി ഉപയോഗിച്ചു. ഉപഭോഗത്തിൽ ഭൂരിഭാഗവും ഇറക്കുമതിയാണ്. പശ്ചിമേഷ്യയിൽ നിന്നാണ് ഇന്ത്യ പ്രധാനമായി എൽപിജി എത്തിക്കുന്നത്. ശിവാലിക്, നന്ദാദേവി, പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ നാല് ടാങ്കറുകൾ ഇതിനകം തന്നെ ഇന്ത്യയിലെത്തി. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന എൽപിജി ടാങ്കറുകൾ എത്തിക്കാനുള്ള ശ്രമങ്ങളും ഇന്ത്യ നടത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam