
അഫ്ഗാൻ: 900 ഐഎസ് ഭീകരർ അഫ്ഗാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇവരിൽ പത്തോളം ഇന്ത്യക്കാരും അവരിൽത്തന്നെ ഭൂരിഭാഗം മലയാളികളുമാണെന്നാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. അവശേഷിക്കുന്നവരിൽ ഭൂരിഭാഗം പാകിസ്ഥാനികളാണ്. അഫ്ഗാൻ ദേശീയ സുരക്ഷാ സേന ഭീകരർക്കെതിരെ പൊരുതുന്ന കിഴക്കൻ പ്രവിശ്യയായ നങ്കർഹറിലാണ് ഇത്രയധികം ഭീകരവാദികൾ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയിരിക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുളളത്.
റിപ്പോർട്ട് അനുസരിച്ച് പിടിയിലായ പത്ത് ഇന്ത്യക്കാരിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന കുടുംബങ്ങളുമുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും കേരളത്തിൽ നിന്നുള്ളവരാണ്. ഇവരെ കാബൂളിലേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്. അതേ സമയം കീഴടങ്ങിയ ഭീകരരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ രഹസ്യ അന്വേഷണ ഏജൻസി ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ''ഇവരെ ഓരോരുത്തരെയായി ഞങ്ങൾ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഈ പ്രകിയ പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.'' അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
നവംബർ 12 ന് സൈന്യത്തിന് മുന്നിൽ 93 ഭീകരർ ആയുധം വച്ച് കീഴടങ്ങിയിരുന്നു. അവരിൽ 13 പേർ പാകിസ്ഥാനി ദേശീയവാദികളായിരുന്നു. അഫ്ഗാനിൽ പ്രത്യേക ദൗത്യ സേന നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. നങ്കർഹർ കേന്ദ്രീകരിച്ച് ഇന്ത്യയിൽ നിന്നുള്ള നിരവധി ഐഎസ് ഭീകരർ സജീവമാണെന്ന് സൈന്യത്തിന് റിപ്പോർട്ട് ലഭിച്ചിരുന്നു. 2016 ൽ കേരളത്തിൽ നിന്നുള്ള സംഘം ഐ എസിൽ ചേരാൻ വേണ്ടി അഫ്ഗാനിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പിന്നീട് ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തെത്തിയിട്ടില്ല. ഇതിന് ശേഷമാണ് നങ്കർഹറിൽ കീഴടങ്ങിയവരിൽ മലയാളികളുമുണ്ടെന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam