
ടെൽഅവീവ് : ഗാസയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് യുഎന്‍ ഭക്ഷ്യ സംഘടന. 50,000 ഗർഭിണികൾക്ക് കുടിവെള്ളം പോലുമില്ലെന്നാണ് യുഎന്‍ ഭക്ഷ്യ സംഘടന അറിയിക്കുന്നത്. 34 ആരോഗ്യ കേന്ദ്രങ്ങൾ ഗാസയിൽ ആക്രമിക്കപ്പെട്ടാണ് നിഗമനം. 11 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. അതിനിടെ ജറുസലേമിൽ അക്രമി പൊലീസിന് നേരെ വെടി വെച്ചതായി ഇസ്രയേൽ അറിയിച്ചു.
ഹമാസ് ആക്രമണത്തിൽ 27 അമേരിക്കക്കാർ കൊല്ലപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു. ഗാസയിലെ സാധാരണ ജനങ്ങളെ സംരക്ഷിക്കാൻ ഇസ്രയേൽ മുൻകരുതലുകൾ എടുക്കണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ നേതൃത്വത്തോട് ആവശ്യപ്പെട്ടു. ആന്റണി ബ്ലിങ്കൻ ഇന്ന് അറബ് രാജ്യങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും. അതേസമയം, അമേരിക്കൻ സൈനിക വിമാനങ്ങൾ യുഎഇയിലെ അൽദഫ്ര എയർ ബേസിൽ എത്തിയതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ യുഎഇ പ്രതിരോധ മന്ത്രാലയം തള്ളി. വിമാനം അൽദഫ്റയിലെത്തിയത് ഇസ്രായേലിനെ സഹായിക്കാനാണെന്ന മാധ്യമ റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് യുഎഇ വ്യക്തമാക്കി. അമേരിക്ക, യു എ ഇ സൈനിക സഹകരണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുൻപ് തീരുമാനിച്ച പദ്ധതികളുടെ ഭാഗമായാണ് വിമാനമെത്തിയത്. മേഖലയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളുമായി വിമാനത്തിന്റെ വരവിന് ബന്ധമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam