
ദില്ലി: ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വിദേശകാര്യമന്ത്രാലയം. ഇസ്രയേലിലെയും പലസ്തീനിലെയും ഇന്ത്യക്കാര്‍ക്ക് വേണ്ടി ഹെല്‍പ് ലൈന്‍ വാട്‌സ്ആപ്പ് നമ്പറുകള്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കി. ഇസ്രയേല്‍: +97235226748, പലസ്തീന്‍: +97059291641.
അതേസമയം, യുദ്ധത്തില്‍ ഇസ്രയേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക രംഗത്തെത്തി. ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലിന് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ സംഭാഷണത്തില്‍ പറഞ്ഞു. ഇസ്രയേലിനെതിരെ നടന്നത് ഭീകരവാദമാണെന്നും ബൈഡന്‍ പറഞ്ഞു.
ഇസ്രയേലിന്റെ തിരിച്ചടി; ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടു
ഇസ്രയേലിനുള്ളില്‍ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ യുദ്ധക്കളമായി പശ്ചിമേഷ്യ. യന്ത്രത്തോക്കുകളുമായി നുഴഞ്ഞു കയറിയ ഹമാസ് സംഘത്തിന്റെ ആക്രമണത്തില്‍ മരണം 100 ആയി. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെടുന്നു.
ഒരു കോടി വരുന്ന ഇസ്രായേല്‍ ജനത ഉണര്‍ന്ന് എണീറ്റത് നടുക്കുന്ന കാഴ്ചകളിലേക്കാണ്. പുലര്‍ച്ചെ ആറു മണിക്ക് വെറും 20 മിനിറ്റിനുള്ളില്‍ ഇസ്രയേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് ഹമാസ് സായുധസംഘം തൊടുത്തത്തത് അയ്യായിരം റോക്കറ്റുകള്‍. പ്രധാന നഗരങ്ങള്‍ കത്തിയെരിഞ്ഞു. യന്ത്ര തോക്കുകളും ഗ്രനേഡുകളുമായി ഇസ്രയേലിനുള്ളില്‍ കടന്ന ഹമാസ് സായുധ സംഘം നടത്തിയത് കണ്ണില്ലാത്ത ആക്രമണം. സാധാരണക്കാരെ അടക്കം വെടിവെച്ചു വീഴ്ത്തി.
സൈനികര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇപ്പോഴും ഹമാസിന്റെ ബന്ദികള്‍. സൈനിക വാഹനങ്ങള്‍ അടക്കം ഹമാസ് സംഘം പിടിച്ചെടുത്തു. ജെറുസലേം, ടെല്‍ അവീവ് അടക്കം പ്രധാന ഇസ്രയേല്‍ നഗരങ്ങളില്‍ എല്ലാം ജനങ്ങള്‍ വീടുകളിലും ബങ്കറുകളിലുമായി കഴിയുകയാണ്. അടിയന്തിര ഉന്നത തല യോഗം ചേര്‍ന്ന ഇസ്രയേല്‍ സൈന്യം ഹമാസുമായി യുദ്ധം പ്രഖ്യാപിച്ചു. ഹമാസ് ഇതുവരെ കാണാത്ത കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. പിന്നാലെ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയില്‍ അതിശക്തമായ വ്യോമാക്രമണം ഇസ്രായേല്‍ തുടങ്ങി. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇസ്രായേല്‍ അവധിയിലുള്ള മുഴുവന്‍ സൈനികരോടും ജോലിയില്‍ തിരികെ കയറാന്‍ നിര്‍ദേശിച്ചു. അല്‍ അഖ്സ പള്ളിക്കുനേരെ നടന്ന ഇസ്രായേലി അതിക്രമങ്ങള്‍ക്ക് മറുപടിയാണ് ആക്രമണം എന്നാണു ഹമാസിന്റെ വിശദീകരണം. മുന്‍പ് ഹമാസ് പ്രകോപനം സൃഷ്ടിച്ചപ്പോഴൊക്കെ ഇസ്രയേല്‍ നടത്തിയ തിരിച്ചടികളില്‍ നൂറു കണക്കിന് സാധാരണക്കാര്‍ ആണ് കൊല്ലപ്പെട്ടിട്ടുള്ളത്.
ഏറെ മാസങ്ങളായി താരതമ്യേന ശാന്തമായിരുന്നിടത്ത് പൊടുന്നനെ യുദ്ധ സാഹചര്യത്തിലേക്ക് എത്തിയത് ആഗോളതലത്തില്‍ തന്നെ ആശങ്കയായിട്ടുണ്ട്. വിവിധ അറബ് രാജ്യങ്ങളുമായി ഇസ്രയേലിന്റെ ബന്ധം മെച്ചപ്പെട്ടത്തിന് പിന്നാലെയാണ് ഹമാസ് യുദ്ധസമാന ആക്രമണത്തെ തുടങ്ങിയത് എന്നതും ശ്രദ്ധേയം.
'അക്രമങ്ങളോട് സഹികെട്ട പ്രതികരണമാണ് ഹമാസ് ആരംഭിച്ച യുദ്ധം'; ഇസ്രയേൽ തന്നെ ജയിച്ചേക്കുമെന്ന് എംഎ ബേബി