
ജറുസലേം: താൻ കൊല്ലപ്പെട്ടുവെന്ന തരത്തിൽ ഇറാനിയൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കുന്ന വാർത്തകൾ തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്. ജെറുസലേമിലെ ഒരു കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ നെതന്യാഹുവിൻ്റെ ടെലിഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവന്നത്. താൻ മരിച്ചെന്ന വാർത്തകളെ പരിഹാസരൂപേണയാണ് വീഡിയോയിൽ നെതന്യാഹു നേരിടുന്നത്. ഇദ്ദേഹം തൻ്റെ സഹായിയുമായി സംസാരിക്കുന്നതും കാപ്പി കുടിക്കുന്നതും വീഡിയോയിലുണ്ട്. കാപ്പിക്ക് വേണ്ടി മരിക്കാൻ തയ്യാറാണെന്ന് ഹീബ്രു ഭാഷയിൽ അദ്ദേഹം വാർത്തകളെ കളിയാക്കിക്കൊണ്ട് പറഞ്ഞു. തന്റെ വിരലുകൾ എണ്ണിനോക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം തന്റെ കൈകൾ ക്യാമറയ്ക്ക് മുന്നിൽ ഉയർത്തിക്കാട്ടി.
മുൻപ് പുറത്തുവന്ന ഒരു വീഡിയോയിൽ നെതന്യാഹുവിന് ആറ് വിരലുകൾ ഉണ്ടെന്നും അത് നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും ആരോപണം ഉയർന്നിരുന്നു. ഇതിനുള്ള നേരിട്ടുള്ള മറുപടിയായാണ് പുതിയ വീഡിയോ. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ ശേഷമാണ് ഇത്തരമൊരു പ്രചരണം ശക്തമായത്. ഇറാൻ വിക്ഷേപിച്ച മിസൈൽ ആക്രമണത്തിൽ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന് ഇറാനിയൻ സ്റ്റേറ്റ് ടിവിയും സോഷ്യൽ മീഡിയയും അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും പ്രധാനമന്ത്രി സുരക്ഷിതനാണെന്നും ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങൾ നൽകുന്ന പിന്തുണ തന്നെയും സൈന്യത്തെയും കൂടുതൽ കരുത്തരാക്കുന്നുവെന്നും നെതന്യാഹു പുതിയ വീഡിയോയിൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam