
ബെയ്റൂട്ട്: ദക്ഷിണ ലെബനനിൽ ഇസ്രായേൽ അതിർത്തിയോട് ചേർന്ന് ഹിസ്ബുള്ള നിർമ്മിച്ച വൻ ഭൂഗർഭ ഡ്രോൺ ഫാക്ടറിയും വിക്ഷേപണ കേന്ദ്രവും കണ്ടെത്തിയതായി ഇസ്രായേൽ പ്രതിരോധ സേന. ഇസ്രായേൽ അതിർത്തിയിൽ നിന്ന് ആറ് കിലോമീറ്റർ അകലെയുള്ള മജ്ദൽ സൗൺ ഗ്രാമത്തിന് താഴെയാണ് അതിനൂതന സൗകര്യങ്ങളുള്ള ഭൂഗർഭ അറ കണ്ടെത്തിയത്. ഇസ്രായേലിലേക്ക് ഡ്രോണുകൾ അയക്കാൻ ഹിസ്ബുള്ള പ്രധാനമായും ആശ്രയിച്ചിരുന്നത് ഈ രഹസ്യ താവളമാണെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നത്.
ഇറാന്‍റെ നേരിട്ടുള്ള സാമ്പത്തിക-സാങ്കേതിക സഹായത്തോടെ കഴിഞ്ഞ ഒരു പതിറ്റാണ്ടിന് മുമ്പായി നിർമ്മിച്ചതാണ് ഈ ബങ്കറുകൾ എന്നാണ് റിപ്പോർട്ടുകൾ. സ്ഫോടകവസ്തുക്കൾ നിറച്ച ഇറാൻ നിർമ്മിത ഡ്രോണുകൾ വിവിധ ഘട്ടങ്ങളിലായി അസംബിൾ ചെയ്യുന്ന നിലയിൽ ഭൂഗർഭ അറയിൽ നിന്നും കണ്ടെത്തി. ഏകദേശം 50-ഓളം ഡ്രോണുകൾ ഇസ്രയേൽ സൈന്യം ഇവിടെ നിന്നും പിടിച്ചെടുത്തു. ഡ്രോണുകൾക്ക് പുറമെ, എട്ട് ടണ്ണോളം വരുന്ന അത്യാധുനിക മൈനുകളും ബോംബുകളും മറ്റ് സ്ഫോടകവസ്തുക്കളും തുരങ്കത്തിലെ വിവിധ മുറികളിൽ സംഭരിച്ചിരുന്നു.
പ്രദേശത്തെ ഒരു പള്ളിക്ക് സമീപത്തു കൂടി കടന്നുപോകുന്ന ഈ തുരങ്കത്തിന് 25 മീറ്ററിലധികം ആഴമുണ്ട്. മുൻപ് കണ്ടെത്തിയ ഹിസ്ബുള്ള തുരങ്കങ്ങളേക്കാൾ വളരെ ഉയർന്ന സാങ്കേതിക നിലവാരത്തിലാണ് ഈ ബങ്കർ നിർമ്മിച്ചിരിക്കുന്നത്. വാഹനങ്ങൾക്ക് വരെ സുഗമമായി കടന്നുപോകാൻ തക്ക വീതി ഇതിനുണ്ട്. ഇവിടെ നിന്നും വിക്ഷേപിക്കുന്ന ഡ്രോണുകൾക്ക് 200 മുതൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ളതാണ്. ഇത് ഇസ്രായേലിന്‍റ് ഏത് ഭാഗത്തും എത്തിച്ചേരാൻ പര്യാപ്തമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇരുമ്പ് വാതിലുകളാൽ സംരക്ഷിക്കപ്പെട്ട ഭൂഗർഭ കേന്ദ്രത്തിലേക്ക് കനത്ത സുരക്ഷയോടെ മാത്രമേ കടക്കാനാവു.
2024-ൽ നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ ഈ താവളത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നെങ്കിലും ഹിസ്ബുള്ള ഇത് പിന്നീട് വീണ്ടും പ്രവർത്തനസജ്ജമാക്കുകയായിരുന്നു. പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ എട്ടോളം ഹിസ്ബുള്ള പോരാളികളെ വധിച്ച ശേഷമാണ് കമാൻഡോ വിഭാഗം ഈ ഭൂഗർഭ കേന്ദ്രം പൂർണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കിയത്. സൈനിക പരിശോധനകൾ പൂർത്തിയായ ശേഷം ഈ ഡ്രോൺ ഫാക്ടറി പൂർണ്ണമായി തകർക്കാനാണ് ഇസ്രായേലിന്‍റെ തീരുമാനം. ഇസ്രായേൽ സൈന്യം മാധ്യമപ്രവർത്തകരെ ഇവിടെ എത്തിച്ച് ദൃശ്യങ്ങൾ പകർത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam