
ടോക്കിയോ: ക്രൂഡ് ഓയിലിന്റെ പേരിൽ അടക്കം ബീജിംഗുമായുള്ള സംഘർഷത്തിനിടയിൽ ചൈനീസ് കപ്പൽ പിടിച്ചെടുത്തതായി ജപ്പാൻ. ചൈനയിൽ നിന്നുള്ള മത്സ്യ ബന്ധന കപ്പലാണ് പിടിച്ചെടുത്തതെന്നാണ് ജപ്പാൻ വിശദമാക്കുന്നത്. പരിശോധനകൾക്കായി നിർത്താൻ ആവശ്യപ്പെട്ട ശേഷവും കപ്പൽ നങ്കൂരമിടാൻ തയ്യാറാവാതെ വന്നതിന് പിന്നാലെയാണ് ജപ്പാന്റെ നടപടിയെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. ജപ്പാന്റെ പ്രത്യേക എക്കണോമിക് മേഖലയായ നാഗസാക്കി പ്രിഫെക്ചറിൽ നിന്ന് വ്യാഴാഴ്ചയാണ് കപ്പൽ പിടിച്ചെടുത്തത്. കപ്പൽ പിടിച്ചെടുത്തതിന് പിന്നാലെ ക്യാപ്ടനെ അറസ്റ്റ് ചെയ്തതായാണ് ജപ്പാന്റെ ഫിഷറീസ് ഏജൻസി വിശദമാക്കുന്നത്. കപ്പൽ നിർത്താനുള്ള ഫിഷറീസ് ഇൻസ്പെക്ടറുടെ നിർദ്ദേശം അവഗണിച്ച് അതിവേഗത്തിൽ മുന്നോട്ട് പോയതിന് പിന്നാലെയാണ് നടപടി.
ചൈനീസ് കപ്പലുകൾക്ക് നേരെ ജപ്പാന്റെ ഭാഗത്ത് നിന്നുള്ള 2022ന് ശേഷമുള്ള ആദ്യ നടപടിയാണ് വ്യാഴാഴ്ചയുണ്ടായത്. ജപ്പാന്റെ പ്രസ്താവനയേക്കുറിച്ച് ചൈന ഇനിയും പ്രതികരിച്ചിട്ടില്ല. 11 പേരാണ് ചൈനീസ് കപ്പലിൽ ഉണ്ടായിരുന്നത്. 47കാരനാ ചൈനീസ് സ്വദേശിയാണ് കപ്പലിന്റെ ക്യാപ്ടൻ. വലിയ അളവിൽ മത്സ്യ ബന്ധനത്തിന് സജ്ജമായ ടൈഗർ നെറ്റ് ഫിഷിംഗ് ബോട്ടാണ് പിടികൂടിയതെന്നാണ് അധികൃതർ വിശദമാക്കിയത്. തായ്വാൻ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ജപ്പാൻ സൈന്യം ഇടപെടുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഇരു രാജ്യങ്ങൾക്കിടയിൽ സംഘർഷാവസ്ഥ നില നിൽക്കുന്നതിനിടയിലാണ് നിലവിലെ നടപടി. ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷാവസ്ഥ നില നിൽക്കുന്നതിനാൽ ചൈനീസ് വിനോദ സഞ്ചാരികൾ ജപ്പാനിലേക്ക് എത്തുന്നതിൽ വലിയ കുറവുണ്ടായിരുന്നു.
ഇത് ജപ്പാനിലെ ടൂറിസം മേഖലയിലെ ഷെയർ മാർക്കറ്റുകളെ അടക്കം ബാധിച്ചിരുന്നു. ചൈനയിൽ നടക്കാനിരുന്ന പരിപാടികൾ ജപ്പാൻ കലാകാരന്മാർ ബഹിഷ്കരിച്ചിരുന്നു. പ്രധാനപ്പെട്ട ജപ്പാൻ ചലചിത്രങ്ങളുടെ റിലീസിനെ അടക്കം സംഘർഷം ബാധിച്ചിരുന്നു. ചൈനയിൽ ഉണ്ടായിരുന്ന ജപ്പാനിൽ നിന്നുള്ള പാണ്ടകളെയും തിരിച്ച് അയച്ചിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര ബന്ധത്തിൽ അയവ് ഇല്ലാതിരിക്കുന്ന സാഹചര്യത്തിലാണ് ജപ്പാൻ ചൈനീസ് കപ്പൽ പിടിച്ചെടുക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam