
വാഷിങ്ടൻ: അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന ജിമ്മി കാർട്ടർ അന്തരിച്ചു. തന്റെ 100-ാമത്തെ വയസ്സിലായിരുന്നു അന്ത്യം. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ. കാൻസർ ബാധിച്ചെങ്കിലും പിന്നീട് കാൻസറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. ജോർജിയയിലെ വീട്ടിലായിരുന്നു താമസം. 1977 മുതൽ 1981വരെയായിരുന്നു അദ്ദേഹം യുഎസ് ഭരിച്ചത്. ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ അന്തരിച്ചു.
2023-ൻ്റെ തുടക്കം മുതൽ ഹോസ്പിസ് കെയറിലായിരുന്ന കാർട്ടർ. മരണസമയത്ത് കുടുംബം കൂടെയുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിൻ്റെയും ചാമ്പ്യൻ എന്നായിരുന്നു കാർട്ടർ അറിയപ്പെട്ടിരുന്നത്.
ലോകമെമ്പാടും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ശ്രമങ്ങൾക്ക് 2002-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു. പ്രസിഡന്റ് കാലത്തിന് ശേഷവും ക്രൈസിസ് മാനേജ്മെന്റ്, തിരഞ്ഞെടുപ്പ് നിരീക്ഷണം, രോഗ നിർമാർജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കാർട്ടർ സെൻ്ററിലൂടെ നടത്തിയ വിപുലമായ മാനുഷിക പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ വേറിട്ട് നിർത്തിയത്. 'ഞാൻ എപ്പോഴെങ്കിലും നിങ്ങളോട് കള്ളം പറയുകയാണെങ്കിൽ, ഞാൻ എപ്പോഴെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയാൽ, എനിക്ക് വോട്ട് ചെയ്യരുത്'- എന്ന് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവന പ്രശസ്തമായി.
ജെറാൾഡ് ഫോർഡായിരുന്നു എതിർ സ്ഥാനാർഥി. ശീതയുദ്ധം, അസ്ഥിരമായ എണ്ണവില എന്നീ പ്രതിസന്ധി കാലത്തായിരുന്നു ഭരണം. ഈജിപ്ഷ്യൻ പ്രസിഡൻ്റ് അൻവർ സാദത്തും ഇസ്രായേൽ പ്രധാനമന്ത്രി മെനാചെം ബെഗിനും തമ്മിലുള്ള 1978-ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടിയാണ് അദ്ദേഹത്തിന്റെ പ്രധാന ഭരണനേട്ടം. ഉയർന്ന പണപ്പെരുപ്പം, ഊർജ്ജ ദൗർലഭ്യം, ഇറാനിയൻ ബന്ദി പ്രതിസന്ധി എന്നീ പ്രശ്നങ്ങളെ തുടർന്ന്, 1980 ലെ തിരഞ്ഞെടുപ്പിൽ റൊണാൾഡ് റീഗനുമായുള്ള പരാജയപ്പെട്ടു. എട്ട് അമേരിക്കക്കാർ കൊല്ലപ്പെട്ട ഇറാനിയൻ ബന്ദി പ്രതിസന്ധിയാണ് തിരിച്ചടിയായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam