
സിഡ്‌നി : കേരളത്തിൽ തെരുവ്നായകളുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്ന വാർത്തകൾ വരുന്നതിനിടെ ഓസ്ട്രേലിയയിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന മറ്റൊരു വാർത്തയാണ്. ഓസ്ട്രേലിയയിൽ 77 കാരൻ വളർത്തിയിരുന്ന കംഗാരു അയാളെ തന്നെ ആക്രമിച്ച് കൊന്നുവെന്നാണ് റിപ്പോർട്ട്. 86 വർഷത്തിനിടയിലെ ആദ്യത്തെ മാരകമായ ആക്രമണമാണ് ഇതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ജനസാന്ദ്രത കുറഞ്ഞ തെക്കൻ പട്ടണമായ റെഡ്‌മണ്ടിലെ ഒരു വസ്തുവിൽ നിന്ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഗുരുതരമായ പരിക്കുകളോടെയാണ് 77 കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ കംഗാരു ആക്രമിച്ചതാണെന്നാണ് നിഗമനം. ആംബുലൻസ് ജീവനക്കാർ എത്തുമ്പോൾ ഈ പ്രദേശത്ത് കംഗാരുവിനെ കണ്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഇയാളെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. കംഗാരു ആക്രമ സ്വഭാവം കാണിച്ചതിനാൽ വെടിവെച്ച് കൊല്ലേണ്ടി വന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഈ കംഗാരുവിനെ ഇയാൾ വളർത്തിയിരുന്നുവെന്നാണ് കരുതുന്നത്. ഗാരു സ്പീഷീസ് തിരിച്ചറിഞ്ഞിട്ടില്ല. ചാരനിറത്തിലുള്ള പടിഞ്ഞാറൻ ആൺ കംഗാരുവിന് 2.2 മീറ്റർ (ഏഴ് അടിയിൽ കൂടുതൽ) വരെ നീളവും 70 കിലോ (154 പൗണ്ട്) വരെ ഭാരവും ഉണ്ടാകും.
1936-ലാണ് അവസാനമായി മാരകമായ കംഗാരു ആക്രമണം റിപ്പോർട്ട് ചെയ്തതെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ പറയുന്നു. ന്യൂ സൗത്ത് വെയിൽസിലുണ്ടായ ഈ സംഭവത്തിന് മാസങ്ങൾക്ക് ശേഷം ആക്രമിക്കപ്പെട്ട 38 കാരനായ വില്യം ക്രൂക്ക്‌ഷാങ്ക് ആശുപത്രിയിൽ മരിച്ചുവെന്ന് സിഡ്‌നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ഒരു വലിയ കംഗാരുവിൽ നിന്ന് രണ്ട് നായ്ക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ താടിയെല്ലിന് പൊട്ടലും തലയ്ക്ക് സാരമായ പരിക്കുകളുമേറ്റിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam