ലോകത്തിലെ ഏറ്റവും ശക്തമായ ആണവശക്തിയാകുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യം: കിം ജോങ് ഉൻ

By Web TeamFirst Published Nov 27, 2022, 8:29 AM IST
Highlights

രാജ്യത്തിന്റെ പുതിയ ഹ്വാസോങ്-17 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ  (ഐസിബിഎം) പരീക്ഷണം കിം പരിശോധിക്കുകയും ആണവായുധങ്ങൾ ഉപയോഗിച്ച് യുഎസ് ആണവ ഭീഷണികളെ നേരിടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തതിന് ശേഷമാണ് ഈ പ്രഖ്യാപനമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

പ്യോങ്യാങ്:   ലോകത്തിലെ ഏറ്റവും ശക്തമായ ആണവശക്തി സ്വന്തമാക്കുക എന്നതാണ് തന്റെ രാജ്യത്തിന്റെ പരമമായ ലക്ഷ്യമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പറഞ്ഞതായി റിപ്പോർട്ട്. രാജ്യത്തിന്റെ പുതിയ ഹ്വാസോങ്-17 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ  (ഐസിബിഎം) പരീക്ഷണം കിം പരിശോധിക്കുകയും  ആണവായുധങ്ങൾ ഉപയോഗിച്ച് യുഎസ് ആണവ ഭീഷണികളെ നേരിടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തതിന് ശേഷമാണ് ഈ പ്രഖ്യാപനമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

"ആണവശക്തി കെട്ടിപ്പടുക്കുന്നത് രാജ്യത്തിന്റെയും ജനങ്ങളുടെയും അന്തസ്സും പരമാധികാരവും സംരക്ഷിക്കുന്നതിനാണ്. ലോകത്തിലെ ഏറ്റവും ശക്തമായ, തന്ത്രപരമായ ശക്തിയെ സ്വന്തമാക്കുക എന്നതാണ് അതിന്റെ പരമമായ ലക്ഷ്യം". കിം പറഞ്ഞു. ലോകത്തിലെ ഏറ്റവും ശക്തമായ തന്ത്രപ്രധാനമായ ആയുധം എന്നാണ് ഹ്വാസോങ്-17നെ കിം വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യത്തെ സൃഷ്ടിക്കാനുള്ള ഉത്തരകൊറിയയുടെ ദൃഢനിശ്ചയവും കഴിവും ഇത് പ്രകടമാക്കി. ബാലിസ്റ്റിക് മിസൈലുകളിൽ ന്യൂക്ലിയർ വാർഹെഡുകൾ ഘടിപ്പിക്കുന്ന സാങ്കേതികവിദ്യയിൽ ഉത്തരകൊറിയൻ ശാസ്ത്രജ്ഞർ അതിശയകരമായ കുതിച്ചുചാട്ടം നടത്തിയെന്നും കിം അഭിപ്രായപ്പെട്ടു. 
 
പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, സൈനിക ഉദ്യോഗസ്ഥർ, മറ്റുള്ളവർ എന്നിവരുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത കിം, അസാധാരണമായ വേഗത്തിൽ രാജ്യത്തിന്റെ ആണവ പ്രതിരോധം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. പാർട്ടിയുടെയും കിമ്മിന്റെയും  സമ്പൂർണ അധികാരം സംരക്ഷിക്കുമെന്ന് അവരെല്ലാം പ്രതിജ്ഞയെടുത്തു.  തങ്ങളുടെ മിസൈലുകൾ കിം സൂചിപ്പിച്ച ദിശയിൽ മാത്രമേ  പറക്കുകയുള്ളൂ എന്നും അവർ അഭിപ്രായപ്പെട്ടു. 

ഉത്തരകൊറിയയുടെ സുപ്രീം പീപ്പിൾസ് അസംബ്ലിയുടെ ശക്തമായ സ്റ്റാൻഡിംഗ് കമ്മിറ്റി ഹ്വാസോങ്-17 മിസൈലിന് "ഡിപിആർകെ ഹീറോ ആൻഡ് ഗോൾഡ് സ്റ്റാർ മെഡലും ഓർഡർ ഓഫ് നാഷണൽ ഫ്ലാഗ് ഒന്നാം ക്ലാസും" എന്ന പദവി നൽകി.  ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ എന്നതാണ് ഡിപിആർകെയുടെ മുഴുവൻ രൂപം. അമേരിക്കയുടെ ആണവ മേധാവിത്വത്തിനെതിരെ നിലകൊള്ളാൻ കഴിവുള്ള ഒരു സമ്പൂർണ്ണ ആണവശക്തിയാണ് ഡിപിആർകെയെന്ന് ലോകത്തിന് മുന്നിൽ വ്യക്തമായി തെളിയിച്ചെന്നും ഉത്തരകൊറിയ അഭിപ്രായപ്പെട്ടു. 

Read Also: ഫുട്ബോൾ ആരാധകര്‍ക്ക് രാജ്യാന്തര റോമിങ് പായ്ക്കുകളുമായി വിഐ
  

click me!