
റിയാദ്: മേഖലയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷാവസ്ഥയെത്തുടർന്ന് സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കിംഗ് ഫഹദ് കോസ്‌വേ താൽക്കാലികമായി അടച്ചു. ഇറാനിൽ നിന്നുള്ള മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണിയെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്ച പുലർച്ചെയാണ് കോസ്‌വേ വഴിയുള്ള വാഹന ഗതാഗതം നിർത്തിവെക്കുന്നതായി കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചത്.
സൗദിയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടതിനെ തുടർന്നാണ് ഈ തീരുമാനം. സൗദി അറേബ്യയുടെ നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം പുറപ്പെടുവിച്ച അതീവ ജാഗ്രതാ നിർദ്ദേശത്തെ തുടർന്നാണ് ഗതാഗതം സസ്പെൻഡ് ചെയ്തത്. ബഹ്‌റൈനെ അറേബ്യൻ ഉപദ്വീപുമായും മറ്റ് ജി.സി.സി രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്ന ഏക കരമാർഗ്ഗമാണ് 25 കിലോമീറ്റർ ദൈർഘ്യമുള്ള ഈ കോസ്‌വേ. യുഎസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനം കൂടിയായ ബഹ്‌റൈനെ സംബന്ധിച്ചിടത്തോളം ഈ പാത തന്ത്രപ്രധാനമാണ്.ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ പാലങ്ങളും പവർ പ്ലാന്റുകളും തകർക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ മേഖലയിൽ സംഘർഷം മൂർച്ഛിച്ചിരിക്കുകയാണ്. ഇതിനിടെയാണ് കരമാർഗ്ഗമുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കുന്നത്.
ഇന്ന് ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ ഇല്ലാതാക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്കിടെ ഇറാനിലെ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും അണിനിരക്കാൻ പൗരന്മാരോട് ആഹ്വാനം ചെയ്ത് ഇറാൻ കായിക യുവജന മന്ത്രാലയം ഉപ മന്ത്രി അലിറേസ റഹീമി. ഉച്ചയ്ക്ക് 2 മണിക്ക് രാജ്യത്തുടനീളമുള്ള വൈദ്യുതി നിലയങ്ങൾക്ക് മുന്നിൽ യുവാക്കളും കലാകാരന്മാരും കായികതാരങ്ങളും ഉൾപ്പെടെയുള്ളവർ മനുഷ്യച്ചങ്ങല തീർക്കണമെന്നാണ് അലിറേസ റഹീമി ആവശ്യപ്പെട്ടിരിക്കുന്നത്. വൈദ്യുതി നിലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ബോംബ് വച്ച് തകർക്കുമെന്ന യുഎസ് ഭീഷണിക്കെതിരെ പ്രതിഷേധിക്കാനാണ് ഈ നീക്കം. പൊതു അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ നമ്മൾ കൈകോർത്ത് നിൽക്കും എന്നാണ് അലിറേസ റഹീമി സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam