
ഇസ്ലാമാബാദ്: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) സ്ഥാപക അംഗമായ അമീർ ഹംസയെ ലാഹോറിൽ അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് പറയപ്പെടുന്നു. ലാഹോറിലെ ഒവാർത്താ ചാനൽ ഓഫീസിന് പുറത്ത് അജ്ഞാതരായ അക്രമികൾ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു വർഷത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഇയാൾ ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ലാഹോറിലെ വസതിക്ക് പുറത്ത് അജ്ഞാതർ വെടിവയുചിർത്തു. അന്ന് പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു. ന്നീട്, പാകിസ്ഥാൻ അധികൃതർ അദ്ദേഹത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. എന്നാൽ നിലവിലെ സംഭവത്തിൽ അധികൃതർ പ്രതികരിച്ചിട്ടില്ല.
1959 മെയ് 10 ന് പഞ്ചാബ് പ്രവിശ്യയിലെ ഗുജ്രൻവാലയിൽ ജനിച്ച ഹംസ, 1985 നും 1986 നും ഇടയിൽ തീവ്രവാദി ഹാഫിസ് സയീദിനൊപ്പം ഭീകര സംഘടനയായ എൽഇടിയുടെ സ്ഥാപകനും, 2005 ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി) നടന്ന ഭീകരാക്രമണം ആസൂത്രണം ചെയ്യാൻ സഹായിച്ചതായി കരുതപ്പെടുന്നയാളുമാണ്. കശ്മീരിന് പുറത്തുള്ള ആദ്യത്തെ പ്രധാന എൽഇടി ആക്രമണങ്ങളിലൊന്നായിരുന്നു ബെംഗളൂരുവിലേത്.
സയീദിന് ശേഷമുള്ള രണ്ടാമത്തെ പ്രധാന ലഷ്കർ-ഇ-തൊയ്ബ നേതാവായി കണക്കാക്കപ്പെടുന്ന ഹംസ, വർഷങ്ങളായി ഭീകര ഗ്രൂപ്പിൽ നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചു. പ്രചാരണ വിഭാഗത്തെയും പൊതുജന സമ്പർക്ക കാമ്പെയ്‌നുകളെയും രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി വകുപ്പ് അദ്ദേഹത്തെ ഭീകരവാദികളുടെ പട്ടികയിൽപ്പെടുത്തി.
ഹംസ ലഷ്കർ ഇ തൊയ്ബയുടെ കേന്ദ്ര ഉപദേശക സമിതിയുടെ ഭാഗമാണെന്നും സയീദിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഗ്രൂപ്പിന്റെ ബാഹ്യ ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു. 2010 വരെ, ലഷ്കർ ഇ തൊയ്ബയുമായി ബന്ധപ്പെട്ട ചാരിറ്റബിൾ ഓർഗനൈസേഷനിലും സയീദ് മേൽനോട്ടം വഹിക്കുന്ന ഒരു ലഷ്കർ ഇ തൊയ്ബ സർവകലാശാല ട്രസ്റ്റിലും ഉന്നത സ്ഥാനം വഹിച്ചു. .
ലഷ്‌കർ പ്രത്യയശാസ്ത്രജ്ഞനായി കണക്കാക്കപ്പെടുന്ന 66 വയസ്സുള്ള ഹംസ പ്രഭാഷകനും എഴുത്തുകാരനുമായി അറിയപ്പെടുന്നു, കൂടാതെ ലഷ്‌കർ പ്രചാരണ സാമഗ്രികളുടെ പ്രചാരണത്തിലും സജീവമായി പങ്കെടുത്തിട്ടുണ്ട്. 2010ൽ, തടവിലാക്കപ്പെട്ട ലഷ്കർ ഇ തൊയ്ബ അംഗങ്ങളെ മോചിപ്പിക്കുന്നതിനായി ചർച്ച നടത്തിയ മൂന്ന് മുതിർന്ന തീവ്രവാദികളിൽ ഹംസയും ഉൾപ്പെട്ടിരുന്നു. 2018-ൽ, ജമാഅത്ത്-ഉദ്-ദവ, ഫലാഹ്-ഇ-ഇൻസാനിയത്ത് ഫൗണ്ടേഷൻ തുടങ്ങിയ ലഷ്കർ-ഇ-തൊയ്ബയുടെ സാമ്പത്തിക മേഖലകളിൽ ആഗോളതലത്തിൽ ഉണ്ടായ അടിച്ചമർത്തലുകളെത്തുടർന്ന് ഹംസ മാതൃസംഘടനയിൽ നിന്ന് അകന്നു. തുടർന്ന് അദ്ദേഹം ജെയ്ഷ്-ഇ-മൻഖാഫ എന്ന പേരിൽ ഗ്രൂപ്പ് ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam