
ന്യൂയോര്‍ക്ക്: കശ്മീരിൽ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്‍റെ ആവശ്യം തള്ളി ഐക്യരാഷ്ട സെക്രട്ടറി ജനറൽ. ഇന്ത്യയും പാകിസ്ഥാനും ഒരുപോലെ ആവശ്യപ്പെട്ടാലേ മധ്യസ്ഥതയുള്ളു എന്ന നിലപാടിൽ മാറ്റമില്ലെന്ന് സെക്രട്ടറി ജനറൽ വ്യക്തമാക്കി. ഇതിനിടെ സഹായം വാഗ്‍ദാനം ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തിയ നീക്കവും ഇന്ത്യ തള്ളി.
കശ്മീരിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിനെ ഇന്നലെ യുഎന്നിലെ പാകിസ്ഥാൻ അംബാസഡർ മലീഹ ലോധി കണ്ടിരുന്നു. കശ്മീരിലെ സ്ഥിതിയിൽ സെക്രട്ടറി ജനറൽ ഗുട്ടെറസിന് അതിയായ ആശങ്കയുണ്ടെന്ന് വക്താവ് സ്റ്റെഫാൻ ജാറിക് മാധ്യമങ്ങളെ അറിയിച്ചു. തർക്കം ഏറ്റമുട്ടലിലേക്ക് നീങ്ങുമോ എന്ന ആശങ്കയുണ്ട്. എന്നാൽ ഐക്യരാഷ്ട്രസഭ ഏകപക്ഷീയമായി ഇടപെടില്ല. ഇന്ത്യയും പാകിസ്ഥാനും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണം എന്നാണ് സെക്രട്ടറി ജനറലിൻറെ നിലപാടെന്നും ജാറിക് അറിയിച്ചു.
കശ്മീരിൽ മനുഷ്യാവകാശം സംരക്ഷിക്കണം എന്ന മനുഷ്യവകാശ കൗൺസിലറിന്‍റെ നിലപാടിനോട് യോജിപ്പെന്ന് അതേ സമയം സെക്രട്ടറി ജനറൽ വ്യക്തമാക്കി. ഇന്ത്യയേയും പാകിസ്ഥാനെയും സഹായിക്കാം എന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതിയ നിർദ്ദേശവും ഇന്ത്യ തള്ളി. മധ്യസ്ഥത ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനെ അറിയിച്ചതാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പാക് അധീന കശ്മീരിലെ മുസഫറബാദിൽ വെള്ളിയാഴ്ച വൻ പ്രതിഷേധറാലി നടത്തുമെന്നാണ് ഇമ്രാൻഖാന്‍റെ പുതിയ പ്രഖ്യാപനം. കശ്മീരിലേക്ക് രാജ്യാന്തര ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമം വിജയിക്കാത്ത സാഹചര്യത്തിലാണ് ഇമ്രാൻഖാന്‍റെ പുതിയ നീക്കം. ഐക്യരാഷ്ട്ര മനുഷ്യവകാശ കൗൺസിലിൽ ബാഹ്യഇടപെടൽ അനുവദിക്കില്ലെന്ന് ഇന്നലെ ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam