
വുഹാന്: മെഡിക്കല്‍ ആനുകൂല്യങ്ങളില്‍ വലിയ രീതിയിലുള്ള വെട്ടിക്കുറക്കലുകള് വന്നതിന് പിന്നാലെ ചൈനയിലെ തെരുവുകളില്‍ പ്രതിഷേധവുമായി പ്രായമായവര്‍. ബുധനാഴ്ചയാണ് വുഹാനിലെ തെരുവുകളില്‍ വിവിധ സര്‍വ്വീസുകളിള്‍ നിന്ന് വിരമിച്ചവര്‍ പ്രതിഷേധവുമായി എത്തിയത്. കൊവിഡ് ആദ്യം കണ്ടെത്തിയ വുഹാന് പുറമേ വടക്ക് കിഴക്കന്‍ ചൈനീസ് നഗരമായ ഡാലിയാനിലും പ്രതിഷേധം നടന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനിടയില്‍ നടക്കുന്ന രണ്ടാമത്തെ പ്രതിഷേധമാണ് ഇത്. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായുള്ള പ്രതിഷേധം ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങിനെ സാരമായി സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നാണ് അന്തേര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സര്‍ക്കാരില്‍ നിന്ന് വിരമിച്ചവര്‍ക്ക് അവകാശപ്പെടാന്‍ സാധിക്കുന്ന മെഡിക്കല്‍ ചെലവുകളുടെ പരിധി സര്‍ക്കാര്‍ താഴ്ത്തിയതായി പ്രവിശ്യാ ഭരണകൂടം വ്യക്തമാക്കിയതിന് പിന്നാലെ ഫെബ്രുവരി 8നാണ് പ്രതിഷേധം ആരഭിച്ചത്. ചികിത്സാ ചെലവുകള്‍ താങ്ങാവുന്നതിനപ്പുറമാണെന്ന് വ്യക്തമാക്കിയാണ് വുഹാനിലെ പ്രായമായവര്‍ പ്രതിഷേധവുമായി തെരുവുകള്‍ കീഴടക്കിയത്. ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം പ്രവിശ്യാ തലങ്ങളില്‍ കൈകാര്യം ചെയ്യുന്ന നിലയിലേക്ക് ഉയര്‍ന്നതോടെയാണ് വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. നേരത്തെ കനത്ത പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ചൈനയിലെ സീറോ കൊവിഡ് നയം തിരുത്താന്‍ ചൈനീസ് ഭരണകൂടം നിര്‍ബന്ധിതമായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയായിരുന്നു ഇത്. നിരവധി യുവജനങ്ങള്‍ കൊവിഡ് നയം തിരുത്താന്‍ ആവശ്യപ്പെട്ട് തെരുവിലിറങ്ങിയതിന് പിന്നാലെയായിരുന്നു ഇത്.
കൊവിഡ് തരംഗത്തിന് പിന്നാലെയാണ് രാജ്യത്തെ മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള ആരോഗ്യ, മെഡിക്കല്‍ പരിരക്ഷയില്‍ സര്‍ക്കാര്‍ മാറ്റം കൊണ്ടുവന്നത്. കൊവിഡ് തരംഗത്തില്‍ രാജ്യത്ത് ജീവന്‍ നഷ്ടമായവരില്‍ വലിയൊരു പങ്കും പ്രായമായവരാണെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഡിക്കല്‍ പരിരക്ഷ നിലനില്‍ക്കുന്നതിനാല്‍ ചികിത്സാ ചെലവുകള്‍ക്കായി വലിയ തുകയാണ് ക്ലെയിമുകള്‍ അനുവദിക്കുന്നതിലൂടെ സര്‍ക്കാരിന് ചെയ്യേണ്ടി വന്നത്. എന്നാല്‍ നിലവില്‍ വുഹാനിലും മറ്റുമായി നടക്കുന്ന പ്രതിഷേധങ്ങളേക്കുറിച്ച് ധാരണയില്ലെന്നാണ് അധികൃതര്‍ വിശദമാക്കുന്നത്.
ജനരോഷത്തിന് മുന്നില്‍ മുട്ടുമടക്കി; സീറോ കൊവിഡ് നയത്തില്‍ അയവുവരുത്താന്‍ ചൈന
പ്രാദേശിക പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് പ്രതിഷേധം സംബന്ധിയായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് ഭരണകൂടം വിശദമാക്കുന്നത്. എന്നാല്‍ ഇരുമ്പ്, സ്റ്റീല്‍ മേഖലയില്‍ പ്രവര്‍ത്തിച്ച് വിരമിച്ചവരാണ് പ്രതിഷേധക്കാരില്‍ ഏറിയ പങ്കുമെന്നാണ് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്ലോബല്‍ കമ്മ്യൂണിസ്റ്റ് ഗാനവും പാടി തെരുവില്‍ പ്രതിഷേധിക്കുന്ന പ്രായമായവരുടെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പാര്‍ട്ടിക്കെതിരെയല്ല തങ്ങളുടെ സമരമെന്നും എന്നാല്‍ തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
നഗരങ്ങളെല്ലാം പൊലീസ് വലയത്തിൽ; കൊവിഡ് നിയന്ത്രണങ്ങൾക്ക് എതിരായ ജനകീയ പ്രതിഷേധം അടിച്ചമർത്തി ചൈന
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam