
ന്യൂയോർക്ക്: അമേരിക്കയുടെ കേന്ദ്ര കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ് ബി ഐ) പുതിയ ഡയറക്ടറായി ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ ചുമതലയേൽക്കും. നിയമനത്തിന് യു എസ് സെനറ്റ് അംഗീകാരം നൽകിയതോടെയാണ് കാഷ് പട്ടേലിന്‍റെ നിയമനം സാധ്യമാകുന്നത്. അമേരിക്കയെ ദ്രോഹിക്കുന്നവര്‍ ലോകത്തിന്റെ ഏത് കോണില്‍ പോയൊളിച്ചാലും അമേരിക്ക തിരിച്ച് വേട്ടയാടുമെന്നാണ് കാഷ് പട്ടേലിന്‍റെ ആദ്യ പ്രതികരണം.
അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ചതിന് പിന്നാലെ ഡിസംബർ 1 നാണ് പുതിയ എഫ് ബി ഐ മേധാവിയായി കാഷ് പട്ടേലിനെ ഡോണൾഡ് ട്രംപ് ശുപാർശ ചെയ്തത്. കടുത്ത ട്രംപ് അനുകൂലിയായ കാഷ് പട്ടേൽ, ട്രംപിന്‍റെ ഏറ്റവും വിശ്വസ്തൻ കൂടിയാണ്. കാഷ് ഒരു മികച്ച അഭിഭാഷകനും അന്വേഷകനും അമേരിക്കയുടെ ആദ്യ പോരാളിയുമാണെന്നും അഴിമതി തുറന്നുകാട്ടാനും നീതിയെ സംരക്ഷിക്കാനും അമേരിക്കൻ ജനതയെ സംരക്ഷിക്കാനുമാണ് അദ്ദേഹം ഔദ്യോഗിക ജീവിതം മാറ്റിച്ചതെന്നുമാണ് ട്രംപ് അന്ന് പറഞ്ഞത്.
കുടിയേറ്റ പ്രശ്നങ്ങളും ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടവും അടക്കം അടിച്ചമര്‍ത്താൻ ലക്ഷ്യമിട്ടാണ് കാഷിനെ ട്രംപ് എഫ് ബി ഐ തലപ്പത്തേക്ക് എത്തിക്കുന്നതെന്നാണ് വിലയിരുത്തൽ. കഴിഞ്‍ ട്രംപ് ഭരണത്തിൽ പ്രതിരോധ വകുപ്പ് ഡയറക്ടർ, നാഷനൽ ഇന്‍റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ, നാഷനൽ സെക്യൂരിറ്റി കൗൺസിൽ കൗണ്ടർ ടെററിസം സീനിയർ ഡയറക്ടർ തുടങ്ങി സുപ്രധാന പദവികൾ കാഷ് വഹിച്ചിരുന്നു.
കാനഡവഴി അമേരിക്കയിലേക്ക് കുടിയേറിയതാണ് ഗുജറാത്തി വേരുകളുള്ള കാഷിന്റെ കുടുംബം. 1980 ഫെബ്രുവരി 25 ന് ന്യൂയോര്‍ക്കിലെ ഗാർഡൻ സിറ്റിയിൽ ജനിച്ച കാഷ് റിച്ച്മണ്ട് സർവകലാശാലയിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കി. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജിൽനിന്നായിരുന്നു രാജ്യാന്തര നിമയത്തിൽ ബിരുദം നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം