
വാഷിംഗ്ടൺ: മിനസോട്ടയിലെ മിനിയാപൊളിസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നടന്നുകൊണ്ടിരുന്ന അനധികൃത കുടിയേറ്റ റെയ്ഡുകൾ ട്രംപ് ഭരണകൂടം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. നഗരം കത്തിയ വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഐസ് (ഇമിഗ്രേഷൻ ആൻ കസ്റ്റംസ് എൻഫോഴ്സ്മെന്‍റ്) ഏജന്റുമാരെ പിൻവലിക്കാനുള്ള വൈറ്റ്ഹൗസ് തീരുമാനം. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിലും നിയന്ത്രണം ഏർപ്പെടുത്തുന്നതിലും സർക്കാർ നടപടികൾ വിജയിച്ചുവെന്ന വിശദീകരണത്തോടെയാണ് വൈറ്റ് ഹൗസ് ഇക്കാര്യം അറിയിച്ചത്. മിനിയാപൊളിസിലെ ജനപ്രക്ഷോഭത്തിനിടെ രണ്ട് അമേരിക്കൻ പൗരന്മാർ പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം വലിയ വിവാദമായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രാദേശിക പ്രതിഷേധവും രാഷ്ട്രീയ സമ്മർദവും ശക്തമായതോടെയാണ് മിനസോട്ടയിലെ കുടിയേറ്റ റെയ്ഡുകൾ അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചതെന്നാണ് വ്യക്തമാകുന്നത്.
സംസ്ഥാന ഗവർണറും പ്രാദേശിക നേതാക്കളും റെയ്ഡുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മിനസോട്ടയിലെ സമാധാനപരമായ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നതിനോ അവർക്കെതിരെ ബലപ്രയോഗം നടത്തുന്നതിനോ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ യു എസ് ഫെഡറൽ കോടതി നേരത്തെ വിലക്കുകയും ചെയ്തിരുന്നു. സമാധാനപരവും തടസ്സമില്ലാത്തതുമായ പ്രതിഷേധങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതിനോ തടങ്കലിൽ വയ്ക്കുന്നതിനോ അല്ലെങ്കിൽ കണ്ണീർ വാതകം, കുരുമുളക് സ്പ്രേ ജനക്കൂട്ടത്തെ പിരിച്ചുവിടുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് പ്രതികാരം ചെയ്യാനോ പാടില്ലെന്നാണ് കോടതി നിർദ്ദേശിച്ചത്. എന്തായാലും റെയ്ഡുകൾ നിർത്തലാക്കിയെന്ന ട്രംപ് ഭരണകൂടത്തിന്‍റെ പ്രഖ്യാപനം മിനസോട്ടയിലെ കുടിയേറ്റ സമൂഹത്തിനിടയിൽ വലിയ ആശ്വാസമാണ് സമ്മാനിച്ചിരിക്കുന്നത്. മിനസോട്ടയിലെ നയം മാറ്റം ദേശീയ തലത്തിലും ഉണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. അമേരിക്കയിലെ പൊതുവായ ഇമിഗ്രേഷൻ നയത്തിൽ മാറ്റമുണ്ടാകുമോ എന്നത് കണ്ടറിയണം. ട്രംപ് ഭരണകൂടത്തിന്റെ മിനസോട്ടയിലെ പിന്മാറ്റം കുടിയേറ്റ വിഷയത്തിൽ പുതിയ സമീപനത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam