
അനാപോളിസ്: സാധനങ്ങൾ വാങ്ങുന്നതിനിടെ ജീൻസിന്റെ പിൻ ഭാഗത്തുള്ള പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചു. യുവതിക്ക് ഗുരുതര പരിക്കേറ്റു. ബ്രസീലിലെ അനപോളിസിലെ ഒരു സൂപ്പർ മാർക്കറ്റിൽ വച്ച് ഫ്രെബുവരി 8ാം തിയതിയാണ് യുവതിയുടെ ഫോൺ പൊട്ടിത്തെറിച്ചത്. ഭർത്താവിനൊപ്പം സാധനങ്ങൾ വാങ്ങിക്കൊണ്ടിരുന്ന യുവതിയുടെ പോക്കറ്റിൽ നിന്ന് പെട്ടന്ന് തീ ഉയരുന്നതും ഭയന്ന് യുവതി ഓടുന്നതും ഭർത്താവ് തീ അണയ്ക്കാൻ ശ്രമിക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
ഭയന്ന് ആളുകൾ നോക്കി നിൽക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. പാന്റിന്റെ പിൻഭാഗത്ത് നിന്ന് കത്തിക്കൊണ്ടിരുന്ന ഫോൺ യുവതിയുടെ ഭർത്താവ് സ്വന്തം ടീ ഷർട്ട് ഉപയോഗിച്ച് പുറത്തെടുത്താണ് തീ അണച്ചത്. ഇതിന് പിന്നാലെ യുവതിയെ കയ്യിലും ശരീരത്തിന്റെ പിൻഭാഗത്തും പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ മുടിയിലേക്കും തീ പടർന്ന് പിടിച്ചിരുന്നു.
ഒരു വർഷം മുൻപ് ദമ്പതികൾ വാങ്ങിയ മോട്ടോറോളയുടെ മോട്ടോ ഇ 32 മോഡൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ബാറ്ററി തകരാറിനേ തുടർന്നാണ് ഫോൺ പൊട്ടിത്തെറിച്ചതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിന് പിന്നാലെ പരിക്കേറ്റയാളുമായി ബന്ധപ്പെട്ടതായും ഫോൺ പരിശോധിക്കുമെന്നും മോട്ടോറോള വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം