
കസാൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് ബ്രിക്സ് ഉച്ചകോടി നടക്കുന്ന റഷ്യയിലെ കസാനിൽ ചർച്ച നടക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇറാൻ പ്രസിഡന്റിനെയും റഷ്യൻ പ്രസിഡന്റിനെയും നരേന്ദ്ര മോദി ഇന്നലെ കണ്ടു. അതിർത്തിയിൽ സേന പിൻമാറ്റത്തിൽ ധാരണയായെന്ന് രണ്ട് രാജ്യങ്ങളും അറിയിച്ചിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ പട്രോളിംഗ് പുന:രാരംഭിക്കാന്‍ തീരുമാനമായതിന് പിന്നാലെയാണ് മോദിയും ഷി ജിൻപിങും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് എന്നതാണ് ശ്രദ്ധേയം.
2019 ഒക്ടോബറിൽ മഹാബലിപുരത്താണ് മോദിയും ഷി ജിൻപിങും തമ്മിൽ അവസാനമായി കൂടിക്കാഴ്ച നടന്നത്. 2020ല്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. അതിർത്തിയിൽ സമാധാനം നിലനിൽക്കാതെ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്നതായിരുന്നു ഇന്ത്യയുടെ നിലപാട്.
കസാനിൽ മോദി ഇന്നലെ ഇറാൻ പ്രസിഡന്റിനെ കണ്ടിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷം തീർക്കാൻ ഇന്ത്യയ്ക്ക് പങ്കുവഹിക്കാൻ കഴിയും എന്നാണ് ഇറാൻ പ്രസിഡന്റ് മോദിയെ അറിയിച്ചത്. റഷ്യ - യുക്രൈൻ സംഘർഷം പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി മോദി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ചയായി. സംഘർഷം പരിഹരിക്കാൻ ഇന്ത്യ നടത്തിയ നീക്കങ്ങളിൽ പുടിൻ സന്തോഷം അറിയിച്ചു.
അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ക്ഷണപ്രകാരമാണ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി റഷ്യയിലെത്തിയത്. ഈ വർഷം ഇത് രണ്ടാം തവണയാണ് മോദി റഷ്യ സന്ദർശിക്കുന്നത്. നേരത്തെ, 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മോദി റഷ്യയിലെത്തിരുന്നു. ആഗോള വികസനത്തിനും സുരക്ഷയ്ക്കും ബഹുസ്വരതയെ ശക്തിപ്പെടുത്തുക എന്നതാണ് ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയുടെ പ്രമേയം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam