
ടെഹ്റാൻ: ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹസൻ നസ്‌റല്ലയുടെ പിൻഗാമിയായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം ഖാസിമിനെ തെരഞ്ഞെടുത്തതായി ഹിസ്ബുല്ല. പ്രസ്താവനയിലൂടെയാണ് ഹിസ്ബുല്ല ഇക്കാര്യം അറിയിച്ചത്. ഹിസ്ബുല്ലയ്ക്ക് വേണ്ടി വിദേശ മാധ്യമങ്ങളുമായി അഭിമുഖങ്ങൾ നടത്തുന്നതിന് വരെ പേരുകേട്ട പ്രമുഖ വക്താക്കളിൽ ഒരാളാണ് നയിം ഖാസിം. 71കാരനായ നയിം ഖാസിം ഹിസ്ബുല്ലയുടെ സ്ഥാപക അംഗങ്ങളിൽ ഒരാൾ കൂടിയാണ്.
ഒരു മാസം മുമ്പാണ് ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശത്ത് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടത്. ദഹിയയിലെ ഒരു കെട്ടിടത്തിന് താഴെയുള്ള ഹിസ്ബുല്ലടെ ഭൂഗർഭ ടണൽ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിലാണ് . നസ്റല്ലയുടെ ബന്ധു കൂടിയായ ഹാഷിം സഫീദ്ദീൻ ഹിസ്ബുല്ലയുടെ തലപ്പത്ത് എത്താൻ ഏറ്റവും സാധ്യതയുള്ള പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്നു. എന്നാൽ, നസ്റല്ല കൊല്ലപ്പെട്ട് ഒരാഴ്ച മാത്രം പിന്നിട്ടപ്പോൾ ഇസ്രായേലിന്റെ ആക്രമണത്തിൽ സഫീദ്ദീനും കൊല്ലപ്പെട്ടു.
1991-ൽ ഹിസ്ബുല്ലയുടെ അന്നത്തെ സെക്രട്ടറി ജനറൽ അബ്ബാസ് അൽ-മുസാവിയാണ് നയിം ഖാസിമിനെ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിച്ചത്. തൊട്ടടുത്ത വർഷം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മുസാവി കൊല്ലപ്പെട്ടു. പിന്നീട് നസ്റല്ല നേതാവായതിന് ശേഷവും നയിം ഖാസിം തൻ്റെ റോളിൽ തുടരുകയായിരുന്നു. ഇസ്രായേലുമായുള്ള സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ നയിം ഖാസിമിന്റെ തീരുമാനങ്ങൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
READ MORE: റിയാദിലെ ഇന്ത്യൻ എംബസിയിൽ ‘പ്രവാസി പരിചയ്’സാംസ്കാരിക വാരാഘോഷത്തിന് തുടക്കം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam