
കാഠ്മണ്ഡു: നേപ്പാളില്‍ രാജഭരണം തിരിവെ വരണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ തലസ്ഥാന നഗരമായ കാഠ്മണ്ഡുവില്‍ പ്രകടനവുമായി തെരുവില്‍. ഭരണഘടനാപരമായ രാജഭരണം വേണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ രംഗത്തെത്തിയത്. കെപി ശര്‍മ ഒലി സര്‍ക്കാറിനെതിരെയും ഇവര്‍ മുദ്രാവാക്യം മുഴക്കി. നേപ്പാളിനെ ഹിന്ദുരാജ്യമായി പ്രഖ്യാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ജനങ്ങളുടെ ക്ഷേമത്തിനും രാജ്യപുരോഗതിക്കും രാജഭരണമാണ് നല്ലതെന്നും രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും മാര്‍ച്ചില്‍ അണിനിരന്നവര്‍ ആവശ്യപ്പെട്ടു. 'യുവജനങ്ങളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. ഞങ്ങളുടെ മനോഹരമായ രാജ്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് സ്വപ്‌നം കാണാം. രാജ്യത്ത് രാജഭരണവും ഹിന്ദുരാഷ്ട്ര പദവിയും തീര്‍ച്ചയായും തിരിച്ചെത്തും. ലക്ഷ്യം പൂര്‍ത്തിയാകും വരെ ഞങ്ങള്‍ പോരാട്ടം തുടരും'-കഴിഞ്ഞ ദിവസം മാര്‍ച്ചിന് നേതൃത്വം നല്‍കിയ അമിര്‍ കെസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
കഴിഞ്ഞ മാസവും നിരവധിയിടങ്ങളില്‍ നാഷണലിസ്റ്റ് സിവിക് സൊസൈറ്റി എന്ന സംഘടനയുടെ ബാനറില്‍ രാജഭരണം തിരികെ വരണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടന്നിരുന്നു. ഇന്‍ഡിപെന്‍ഡന്റ് നാഷണലിസ്റ്റ് സിറ്റിസണ്‍ ഫാര്‍-വെസ്റ്റ് എന്ന സംഘടനയും സമാന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇത്തരം പ്രതിഷേധങ്ങളെ ശക്തമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam