
അഡീസ് അബാബ: സര്‍ക്കാര്‍ വിരുദ്ധ റിബലുകള്‍ തലസ്ഥാനത്തേക്ക് അടുത്തതോടെ യുദ്ധ മുന്നണിയില്‍ ഇറങ്ങി എത്യോപ്യന്‍ (Ethiopia) പ്രധാനമന്ത്രി ആബി അഹമ്മദ് (Abiy Ahmed ). ബുധനാഴ്ചയാണ് ടിഗ്രേ ( Tigray) വിമതരുമായി സര്‍ക്കാര്‍ സൈന്യം നടത്തുന്ന ആഭ്യന്തര യുദ്ധത്തിന്‍റെ മുന്നണിയില്‍ 2019 സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് കൂടിയായ ആബി പ്രത്യക്ഷപ്പെട്ടത് എന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും, യുഎന്‍ ഇടപെടലും നടക്കുന്നതിനിടെയാണ് ആബിയുടെ നീക്കം എന്നത് ശ്രദ്ധേയമാണ്.
നോര്‍ത്ത് ആഫ്രിക്കയയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് എത്യോപ്യ . അതേ സമയം എത്യോപ്യയിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാന്‍ വിവിധ രാജ്യങ്ങള്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. ടിഗ്രേയി വിമതര്‍ എത്യോപ്യന്‍ തലസ്ഥാനമായ അഡീസ് അബാബയ്ക്ക് സമീപം എത്തിയെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഈ നടപടി.
2019 സമാധാന നൊബേല്‍ വിജയിആണ് ആബി, ഇപ്പോള്‍ രാജ്യത്തെ ഒരു യുദ്ധത്തില്‍ മുന്നില്‍ നിന്ന് നയിക്കുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം നേരിട്ട് തന്നെ യുദ്ധ മുന്നണിയില്‍ എത്തി സൈന്യത്തിന് നേതൃത്വം നല്‍കി- ഫന വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഇതിന്റെ മറ്റ് വീഡിയോകളോ, ഫോട്ടോയോ എത്യോപ്യന്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. യുദ്ധ മുന്നണിയിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാനാണ് പ്രധാനമന്ത്രിയുടെ ഈ നീക്കം എന്നാണ് ചില ഏജന്‍സി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മുന്‍പ് എത്യോപ്യന്‍ സൈന്യത്തില്‍ റേഡിയോ ഓപ്പറേറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച വ്യക്തിയാണ് ആബി അഹമ്മദ്. പിന്നീട് ഇദ്ദേഹം വളര്‍ന്ന് ലെഫ്റ്റനന്‍റ് കേണല്‍ വരെയായി.
അതേ സമയം അമേരിക്ക പ്രത്യേക ദൂതനെ അയച്ച് എത്യോപ്യയില്‍ വെടിനിര്‍ത്തല്‍ നീക്കങ്ങള്‍ക്ക് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറസ് എത്യോപ്യയില്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്ന് പോരടിക്കുന്ന ഇരുവിഭാഗത്തോടും അഭ്യര്‍ത്ഥിച്ചു. കൊളംമ്പിയയിലെ സമാധാന കരാറിന്‍റെ അഞ്ചാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020 നവംബറിലാണ് എത്യോപ്യന്‍ സര്ക്കാറും ടിഗ്രേ വിമതരും തമ്മില്‍ യുദ്ധം ആരംഭിച്ചത്. ടിഗ്രേ ഭരിച്ചിരുന്ന പ്രദേശിക സര്‍ക്കാറിനെ ആബി അഹമ്മദ് സര്‍ക്കാര്‍ സൈന്യത്തെ അയച്ച് അട്ടിമറിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് യുദ്ധം പൊട്ടിപുറപ്പെട്ടത്. ആദ്യം പിന്‍വാങ്ങിയ ടിഗ്രേ പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ട്. എന്നാല്‍ ജൂണോടെ ശക്തമായി തിരിച്ചുവന്ന് ഭൂരിഭാഗം ടിഗ്രേ പ്രദേശങ്ങളും പിടിച്ചടക്കി. പിന്നീട് ഇവര്‍ തലസ്ഥാനം ലക്ഷ്യമാക്കി നീങ്ങി. എത്യോപ്യന്‍ തലസ്ഥാനത്തിന്‍റെ 220 കിലോമീറ്റര്‍ അടുത്ത് ഇവര്‍ എത്തിയെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam